ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. ഈ വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 29ന് രാവിലെ ഷട്ടറുകൾ ഉയർത്തിയിരുന്നു. എന്നാൽ അന്നു മുതൽ ഇതുവരെ റൂൾകർവിൽ പറയുന്ന 138 അടിയായി ജലനിരപ്പ് നിലനിർത്താൻ തമിഴ്‌നാടിന് സാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രി പി പ്രസാദിനൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴുക്കിവിട്ടതോടെ പെരിയാറിലെ ജലനിരപ്പിൽ 95 സെന്റിമീറ്റർ വർദ്ധന ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർദ്ധനയുണ്ട്. ഷട്ടറുകൾ ഉയർത്തി രണ്ട് ദിവസം പിന്നിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിജപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ മന്ത്രിമാർ ഇന്ന് അണക്കെട്ട് സന്ദർശിച്ചത്.
അണക്കെട്ടിൽ നിന്നും വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് ഇതിനോടകം തന്നെ വർദ്ധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ തമിഴ്‌നാട് അത് ചെയ്തില്ല. ഇന്നലെ നാല് മണി മുതൽ 1299 ഘന അടി ജലം കൂടി സ്പിൽവേ ഷട്ടറുകൾ വഴി ഒഴുക്കി വിടുന്നുണ്ട്.
138 അടിയിൽ ജലനിരപ്പ് നിജപ്പെടുത്താൻ തമിഴ്‌നാട് കൂടുതൽ വെള്ളം തുറന്നുവിട്ടാൽ പോലും ആശങ്ക വേണ്ട. എല്ലാ മുൻകരുതലുകളും സർക്കാരും ബന്ധപ്പെട്ട അധികാരികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന സാഹചര്യത്തിൽ വള്ളക്കടവ് മുതലുള്ള ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
Comments