ബെയ്ജിംഗ്: കൽക്കരി ക്ഷാമത്തെ തുടർന്ന് വലഞ്ഞ ചൈനയുടെ അവസ്ഥ അത്രപെട്ടന്ന് ആർക്കും മറക്കാനാകില്ല. ആഗോളതലത്തിൽ വലിയ വാർത്തായായിരുന്നു ചൈനയിലെ വൈദ്യുതിക്ഷാമം. ഒരു ദിവസം മാത്രം പത്തിലധികം പവർകട്ടാണ് ചൈനയിൽ ഏർപ്പെടുത്തിയിരുന്നത്. കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഡീസൽ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന വഴിയാണ് ചൈന തെരഞ്ഞെടുത്തത്. ഇതുകടാതെ ഡീസൽ റേഷനായും ചൈന നൽകിയിരുന്നു.
അനാവശ്യമായ അമിത ഉപയോഗം ചൈനയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൽക്കരിയ്ക്കും പ്രകൃതിവാതകങ്ങൾക്കും പുറമെ പെട്രോളിനും ഡീസലിനുമെല്ലാം രാജ്യം ക്ഷാമം നേരിടുകയാണെന്ന റിപ്പോർട്ടുകളാണ് ചൈനയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. കൽക്കരിയുടേയും പ്രകൃതി വാതകത്തിന്റെ കടുത്ത ക്ഷാമത്തിനിടയിൽ ചൈനയിലെ ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നത് ഡീസൽ ഉപയോഗിച്ചായിരുന്നു. ചൈനീസ് അധികാരികൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൽക്കരി ക്ഷാമം രൂക്ഷമായതോടെ ചൈനയിലെ പല പ്രദേശങ്ങളും ദീർഘകാലം ഇരുട്ടിലായിരുന്നു. ഇതുകാരണമാണ് വൈദ്യുതി ഉത്പാദനത്തിനായി ഡീസൽ അമിതമായി ഉപയോഗിച്ചത്. വാഹനങ്ങളിൽ നിറക്കാൻ ആവശ്യമായ ഡീസൽ പോലും രാജ്യത്തില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. നിരവധി വ്യവസായ ശാലകൾ ഇതേതുടർന്ന് അടഞ്ഞു കിടക്കുകയാണ്. ചൈനയിലെ ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഭക്ഷ്യ വ്യവസായ മേഖലകളേയും സാരമായി ബാധിച്ചതായാണ് വിവരം.
വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ സാധാരണക്കാർക്ക് അനുഭവിക്കേണ്ടി വന്നത്. രാജ്യത്തെ ഷോപ്പിങ് മാളുകൾ പ്രവർത്തനസമയം വെട്ടിച്ചുരുക്കി നേരത്തേ അടയ്ക്കുകയാണ്. രാത്രി പ്രവർത്തിക്കുന്ന ചെറിയ കടകളിൽ മെഴുകുതിരികളാണ് ഉപയോഗിച്ചിരുന്നത്. ചൈനയുടെ അശാസ്ത്രീയമായ ഇന്ധന ഉപയോഗമാണ് ഇതിനെല്ലാം കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Comments