കൊച്ചി: മോൻസനെതിരായ പോക്‌സോ പീഡനക്കേസിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. കളമശ്ശേരിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ ലേബർ റൂമിലെ ഡോക്ടർമാർ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നതാണ് പരാതി.
ഭീഷണിപ്പെടുത്തലിന് പിന്നാലെ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയും ചെയ്തിരുന്നു. വൈദ്യ പരിശോധനക്കെത്തിയപ്പോൾ മോൻസനെ ന്യായീകരിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. എന്തിനാണ് അമ്മയോടൊപ്പം മോൻസന്റെ വീട്ടിൽ പോയി താമസിച്ചതെന്നും നിങ്ങൾ അച്ഛനുമായി സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടർമാർ ചോദിച്ചു.
മോൻസന്റെ മകൻ ഈ മെഡിക്കൽ കോളേജിൽ പഠിച്ചിട്ടുണ്ടെന്നും നല്ല കുടുംബമാണ് മോൻസന്റേതെന്നും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് ഡോക്ടർമാർ വാതിൽ പൂട്ടിയത്. തുറന്ന് ബലമായി വാതിൽ തള്ളിത്തുറന്ന് പുറത്തേയ്‌ക്ക് ഓടുകയായിരുന്നു. പുറകെ സെക്യൂരിറ്റിയും ഡോക്ടർമാരും ഓടിവന്നുവെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോൻസന്റെ ഉന്നത ബന്ധം ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പീഡനം നടക്കുമ്പോൾ പെൺകുട്ടിയ്‌ക്ക് 17 വയസ്സാണ്. ജീവനക്കാരിയുടെ മകളാണ് പീഡനത്തിനിരയായത്.
Comments