തിരുവനന്തപുരം: സിനിമാതാരം ഭരത്‌ഗോപിയുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മകൻ മുരളി ഗോപി. ‘ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം.’ എന്ന കുറിപ്പോടുകൂടി ഓർമ്മ പങ്കുവച്ചിരിക്കുകയണ് നടനും സംവിധായകനും കൂടിയായ മുരളി ഗോപി.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെയും പാർവതിയമ്മയുടേയും മകനായി 1937 നവംബർ രണ്ടിനായിരുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി ഗോപിനാഥൻ നായർ ജനിച്ചത്. പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ച ശേഷമാണ് ഭരത് ഗോപി സിനിമാ രംഗത്തേക്ക് വന്നത്.
1972ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചു. 1975-ൽ അടൂരിന്റെ തന്നെ’ കൊടിയേറ്റം’ എന്ന സിനിമയിൽ നായകനായെത്തിയതോടെ ജീവിതം മാറി. കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു.
1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 1991ൽ പത്മശ്രീ ലഭിച്ചു. ഓർമ്മക്കായ്, യവനിക, പഞ്ചവടിപ്പാലം, കൊടിയേറ്റം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങി നിരവധി മലയാള ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു. ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. അഭിനയം അനുഭവം, നാടകനിയോഗം എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2008 ജനുവരി 29 നായിരുന്നു മരണം.
Comments