കൊച്ചി : കൊച്ചി മുൻ മേയർ ടോണി ചമ്മണിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി കെപിസിപി അദ്ധ്യക്ഷൻ കെ സുധാകരൻ. ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരൻ പരാതി നൽകിയത്. ഇതിന് പുറമേ ചാനൽ എംഡി എം.വി നികേഷ്‌കുമാറിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ദേശീയ പാത ഉപരോധത്തിനെതിരെ രംഗത്തുവന്ന നടൻ ജോജു ജോർജിന്റെ വാഹനം ആക്രമിച്ച സംഭവത്തിൽ ഒന്നാം പ്രതിയാണ് ടോണി ചെമ്മണി. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ടോണി ചമ്മണി ഒളിവിൽ പോയെന്ന തരത്തിൽ റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയിരുന്നു. ഇതിലാണ് സുധാകരൻ പരാതി നൽകിയത്. ഒരു കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടുകൊണ്ടാണ് സുധാകരൻ നികേഷ് കുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്.
പല തവണ പാർട്ടി പ്രവർത്തകരും സ്‌നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്‌ട്രീയ നേതാവിനെ ഓർത്തിട്ടാണെന്ന് പരാതി നൽകിയതിന് പിന്നാലെ സുധാകരൻ പ്രതികരിച്ചു. സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണ്.
യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണ്. സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്റെ പേരിലാണ് പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞു.
Comments