ദുബായ്: ഓസീസിന് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാതെ ബംഗ്ലാദേശ് കീഴടങ്ങി. ടി 20 ലോകകപ്പിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് കംഗാരുക്കൾ സെമി പ്രതീക്ഷ സജീവമാക്കി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 15 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്തായി. ലെഗ്‌സ്പിന്നർ ആദം സാംപയുടെ സ്പിന്നിൽ പിടിച്ചു നിൽക്കാനാവാതെ ബംഗ്ലാ കടുവകൾ നിലംപൊത്തി. നാല് ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത സാംപ അഞ്ച് വിക്കറ്റുകൾ നേടി.
സ്റ്റാർക്ക്,ഹാസിൽവുഡ് എന്നിവർ രണ്ടും ഗ്ലൻ മാക്‌സ്‌വൽ ഒരു വിക്കറ്റും വീഴ്‌ത്തി. സാംപയാണ് കളിയിലെ താരം. ഏഴാമനായി ഇറങ്ങിയ ഷമീം ഹൊസൈൻ(19) ആണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോർ, മുഹമദ് നയീം(17), ക്യാപ്റ്റൻ മഹ്മദുളള(16) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. പിന്നീട് ആർക്കും രണ്ടക്കം തികയ്‌ക്കാനാവില്ല. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വെറും 38 പന്തുകളിൽ കളി അവസാനിപ്പിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് നേടിയാണ് ഓസീസ് ആധികാരിക ജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ആരൺ ഫിഞ്ചാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 20 പന്തിൽ ഫിഞ്ച് 40 റൺസ് എടുത്തു. നാല് സിക്‌സും രണ്ട് ഫോറും ഫിഞ്ച് അടിച്ചു.
ഡേവിഡ് വാർണർ(18) റൺസ് സ്‌കോർ ചെയ്തു. മിച്ചൽ മാർഷ് 16 റൺസുമായി പുറത്താകാതെ നിന്നു. 82 പന്തുകൾ അവശേഷിക്കെയാണ് ഓസ്‌ത്രേലിയയുടെ വിജയം. വൻവിജയത്തോടെ നെറ്റ് റൺറേറ്റിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമത്തെത്തിയ കംഗാരുക്കൾ സെമി സാധ്യത വർധിപ്പിച്ചു.
Comments