കൊച്ചി: ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. മരക്കാർ റിലീസ് ചെയ്യുന്ന ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്ക് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ച സംഭവവും യോഗത്തിൽ ചർച്ചയായതായാണ് വിവരം.
അഞ്ചല്ല ഒൻപത് സിനിമകൾ ഒടിടിയിൽ പോയാലും സിനിമാ തീയേറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാർ അറിയിച്ചിരുന്നു. സിനിമയോ തീയേറ്ററുകളോ ഒരുകാലത്തും ഒരു നടനേയോ സംവിധായകനേയോ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നതെന്നും വിജയകുമാർ പറഞ്ഞിരുന്നു. മോഹൻലാൽ നായകനായെത്തുന്ന മരക്കാർ ഉൾപ്പെടെ അഞ്ച് സിനിമകൾ ഒടിടി റിലീസാകുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞതിന് പിന്നാലെയായായിരുന്നു വിജയകുമാറിന്റെ പരാമർശം.
മരക്കാർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിന്റെ കാരണം സഹിതം വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. തിയറ്റർ ഉടമകൾ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകുന്നില്ലെന്നും, ഇതുവരെ താനുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കൂടുതൽ പരിഗണന നൽകാൻ കഴിയില്ലെന്നാണ് തിയറ്റർ ഉടമകളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു പ്രതികരണം തീയറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ലോക്ഡൗണിന് ശേഷം തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഇതേക്കുറിച്ച് തിയറ്റർ ഉടമകളുമായി ചർച്ച നടത്തുകയും 21 ദിവസം സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ടാമത്തെ ലോക്ഡൗണിന് ശേഷം തീയറ്റർ തുറന്നപ്പോൾ സംഘടനകൾ മറ്റ് സിനിമകൾ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. എന്നാൽ താന്നോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും അദ്ദേഹം വിശദമാക്കി. ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്‌ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്.
Comments