തിരുവനന്തപുരം:കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്നും വിട്ടയച്ചു.പ്രതികളായ വിനോദ് കുമാറിനേയും മണികണ്ഠനേയുമാണ് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചത്. ഇരുവരുടേയും ഭാര്യമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജയിൽ ഉപദേശക സമിതിയോട് ഇരുവരുടേയും ശിക്ഷ പരിശോധിച്ച് വിടുതൽ ചെയ്യുന്നതിന് ആവശ്യമായ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചു. ഇരുവരും ഇനി മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ബോണ്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് നൽകുന്നത്. തുറന്ന ജയിലിൽ 20 വർഷമായി ശിക്ഷ അനുഭവിക്കുകയാണ് വിനോദും മണികണ്ഠനും. കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരാണ് ഇരുവരും.
2000 ഒക്ടോബർ 21ന് ഉണ്ടായ ദുരന്തത്തിൽ 31 പേർക്കാണ് ജീവൻ നഷ്ടമായത്. അഞ്ഞൂറിൽ അധികം പേർ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടു. ജീവപര്യന്തം ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിനോദ് കുമാർ ഒൻപത് തവണയും മണികണ്ഠൻ 12 തവണയും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് ഇരുവരുടെയും ഭാര്യമാർ സുപ്രീം കോടതിയെ സമീപിച്ചത്.
മണിച്ചൻ നിലവിൽ ജയിലിലാണ്. ജീവപര്യന്തം തടവിന് പുറമെ 43 വർഷം തടവും മണിച്ചൻ അനുഭവിക്കണം. കേസിലെ മുഖ്യപ്രതികളിലൊരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ വെച്ച് 2009ൽ മരിച്ചിരുന്നു. മണിച്ചന്റെ ഗോഡൗണിൽ നിന്നും എത്തിച്ച് ഹൈറുന്നീസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ച് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ് മരിച്ചത്.
Comments