ന്യൂഡൽഹി: ഏഷ്യൻ മേഖലയിലെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നയവുമായി ഇന്ത്യ മുന്നിട്ടിറങ്ങുന്നു. ഡൽഹി റീജണൽ സെക്യൂരിറ്റി ഡയലോഗ് ഓൺ അഫ്ഗാൻ എന്ന പേരിലാണ് ഡോവലിന്റെ കൂടിക്കാഴ്ച നടക്കുക.നാളെയാണ് അഫ്ഗാൻ വിഷയം മുൻനിർത്തിയുള്ള നിർണ്ണായക ചർച്ചകൾ നടക്കുന്നത്. ചൈനയും പാകിസ്താനും എടുത്തിരിക്കുന്ന താലിബാൻ അനുകൂല നിലപാടും ഇന്ത്യവിരുദ്ധനീക്കങ്ങളുടേയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഏറ്റവും ശക്തമായി നീക്കമായിട്ടാണ് പ്രതിരോധ വിദഗ്ധർ യോഗത്തെ കാണുന്നത്.
അഫ്ഗാനിൽ താലിബാൻ ഉയർത്തുന്ന മതഭീകരതയ്‌ക്കെതിരെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. റഷ്യ, ഇറാൻ, കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലെത്തിയത്. അജിത് ഡോവലിന്റെ നേതൃത്വത്തിൽ ഉന്നത തല സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. റഷ്യൻ മേഖലയിലെ രാജ്യങ്ങളുമായും ഇറാനു മായും മേഖലയിലെ ഭീകരവിരുദ്ധ പോരാട്ട നയം രൂപീകരിക്കുമെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ അജിത് ഡോവലുമായിട്ടാണ് ലോകരാജ്യ ങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നത്. അഫ്ഗാൻ താലിബാൻ പിടിച്ച ആഗസ്റ്റ് മാസം 1-ാം തിയതി അമേരിക്കയുടേയും റഷ്യയുടേയും ചാരസംഘടനാ മേധാവികൾ ഇന്ത്യയിലെത്തി ഡോവലിനെ കണ്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഏഷ്യൻ മേഖലയിലെ ഭീകരസംഘടനകളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ അജിത് ഡോവലിന്റെ നയങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് ഐക്യരാഷ്‌ട്ര രക്ഷാസമിതിപോലും പരിഗണിക്കുന്നത്.
റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പാത്രൂഷേവ്, ഇറാന്റെ റയർ അഡ്മിറൽ അളി ഷാംഖാനി, കസാഖിസ്താനിലെ കരീം മാസീമോവ് എന്നിവരെയാണ് ആദ്യഘട്ടം കാണുന്നത്. നാളെയാണ് ഇവരുമായി കൂടിക്കാഴ്ച നടക്കുക. രണ്ടാം ഘട്ടത്തിൽ താജികിസ്താനിലെ നസറുള്ളോ രഹ്മതോൺ മഹൂംസോദ, ഉസ്‌ബെക്കിസ്താന്റെ വിക്ടർ മഖ്മുദേവ് എന്നിവരുമായും ചർച്ച നടക്കും.
Comments