കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ സഹായിച്ച ഐജി ലക്ഷ്മണയ്‌ക്കെതിരെ നടപടിയ്‌ക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്. ലക്ഷ്മണയ്‌ക്കെതിരായ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച്, മുഖ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചു. മോൻസൻ മാവുങ്കലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പലരേയും ഐജി ലക്ഷ്മണ സഹായിച്ചുവെന്ന് പരാതി ഉള്ളതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
മോൻസൻ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ലക്ഷ്മണ ഇടപെട്ടുവെന്ന് ഡിജിപി അനിൽ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നീക്കാൻ ശ്രമിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോൻസന്റെ മ്യൂസിയത്തിലെത്തിയത് പുരാവസ്തുക്കൾ കാണാനാണെന്നും ഈ സമയത്ത് ഇന്റലിജൻസ് റിപ്പോർട്ട് ഇല്ലായിരുന്നുവെന്നും അനിൽകാന്ത് ചൂണ്ടിക്കാട്ടിയിരുന്നു.
മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത്ത് നൽകിയ ഹർജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. മോൻസനെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മോൻസനും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണത്തിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും അനിൽകാന്ത് കോടതിയിൽ അറിയിച്ചിരുന്നു.
Comments