ന്യൂഡൽഹി: നേപ്പാളിനെ ഒരു ഘട്ടത്തിലും ഒറ്റപ്പെടുത്തില്ലെന്ന സന്ദേശം നൽകി ഇന്ത്യയുടെ ശക്തമായ നയതന്ത്രം. നേപ്പാൾ കരസേനാ മേധാവി പ്രഭു രാം ശർമ്മയ്‌ക്ക് പരമോന്നത സൈനിക ബഹുമതി നൽകിയാണ് സർവ്വസൈന്യാധിപൻ കൂടിയായ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. ഹോണറെറി റാങ്ക് ഓഫ് ജനറൽ ഓഫ് ഇന്ത്യൻ ആർമി എന്ന ബഹുമതിയാണ് രാഷ്‌ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ നൽകിയത്. ഇന്ത്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നേപ്പാൾ കരസേനാ മേധാവി എത്തിയത്.
ഇന്ത്യ നേപ്പാൾ ബന്ധത്തിൽ ചൈനയുടെ കടന്നുകയറ്റമുണ്ടാക്കിയ വിള്ളലുകൾ പരിഹരിക്കു ന്നതിൽ ഇന്ത്യ ബദ്ധശ്രദ്ധരായിരുന്നു. കെ.പി.ശർമ്മ ഒലിയുടെ ഭരണകാലത്ത് ഇന്ത്യയുടെ അതിർത്തി ഉൾപ്പെടുത്തി പുതിയ ഭൂപടം വരച്ചതോടെ പ്രതിരോധ സൈനിക രംഗത്ത് ഇന്ത്യ നേപ്പാളിനെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങിയിരുന്നു. ഇതിനിടെ ഇന്ത്യ-നേപ്പാൾ ബന്ധത്തിലെ വിള്ളലുകൾ മുതലെടുക്കാൻ ചൈനയുടെ അംബാസിഡർ നിരന്തരം നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതോടെ ഇന്ത്യ നയതന്ത്രപരമായ സമ്മർദ്ദം ശക്തമാക്കുകയായിരുന്നു.
നേപ്പാൾ പാർലമെന്റിൽ പോലും കെ.പി.ശർമ്മ ഒലിയി നിരന്തരം ഇന്ത്യ വിരുദ്ധ നില പാടുകൾ ആവർത്തിച്ചത് കമ്യൂണിസ്റ്റ് ചൈനയ്‌ക്കു വേണ്ടിയായിരുന്നു. അയോദ്ധ്യയിലല്ല ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവനയും ആ കാലഘട്ടത്തിലാണ് നടത്തിയത്. ഇതേസമയം ചൈനയുടെ ദുഷ്ടലാക്ക് നേപ്പാൾ ജനതയെ ബോദ്ധ്യപ്പെടുത്താൻ ഇന്ത്യക്കായി. യുവാക്കളടക്കം ചൈന വിരുദ്ധ സമരങ്ങളുമായി തെരുവിലിറങ്ങി. ശർമ്മ ഒലിക്കെതിരെ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി നീങ്ങിയതോടെ മന്ത്രിസഭ താഴെവീണു. പാർലമെന്റ് സ്വയം പിരിച്ചുവിട്ട ശർമ്മ ഒലിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി.
നേപ്പാളിലെ ഭരണപ്രതിസന്ധിക്കിടെ പ്രതിപക്ഷത്തെ വരെ വിശ്വാസത്തിലെടുത്തുള്ള ഇന്ത്യയുടെ നയതന്ത്രം വിജയം കാണുകയായിരുന്നു. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി,വിദേശകാര്യമന്ത്രി എന്നിവർ രണ്ടുവർക്കാലം നേപ്പാളുമായി ഒരു ചർച്ചയ്‌ക്കും തയ്യാറാകാതിരുന്നതും അന്താരാഷ്‌ട്രതലത്തിൽ നേപ്പാളിനെ ഒറ്റപ്പെടുത്തി.
ചൈന നേപ്പാൾ ഗ്രാമങ്ങൾ കയ്യേറുന്നതും മാദ്ധ്യമപ്രവർത്തകരെ കൊല്ലുന്നതും തടർക്കഥയായതോടെ നേപ്പാളിൽ ആഭ്യന്തര സുരക്ഷയും ഭീഷണിയിലായി. ഇതിന്റെ ചുവടുപിടിച്ച് അജിത് ഡോവലും കരസേനാ മേധാവി എം.എം.നരവാനേയും നടത്തിയ നിർണ്ണായ സന്ദർശനത്തോടെ ചൈനയുടെ പിടിയിൽ നിന്നും നേപ്പാൾ ഭരണകൂടത്തെ വിടുവിക്കുന്നതിൽ ഇന്ത്യ വലിയൊരളവുവരെ വിജയിച്ചു.
കൊറോണ കാലത്ത് വൈദ്യസഹായവും പിന്നീട് വാക്‌സിനും നൽകിയ ഇന്ത്യ പ്രളയ കാലത്തെ സഹായവും കൃത്യമായി എത്തിച്ചുകൊണ്ടാണ് ജീവൻരക്ഷാ മേഖലയിലും നയതന്ത്രം പയറ്റിയത്. എല്ലാം മറന്നുള്ള ഇന്ത്യയുടെ നടപടി ജനങ്ങളെ ഒന്നാകെ ഇന്ത്യക്ക് അനുകൂലമാക്കിയതും നയതന്ത്രനേട്ടമായി. സൈനികമായും ഇന്ത്യ നേപ്പാളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന ശക്തമായ സൂചനയാണ് സൈനിക മേധാവിയെ ആദരിച്ചതിലൂടെ ഇന്ത്യ നൽകിയത്.
Comments