കണ്ണൂർ: അറസ്റ്റിലായ കമ്യൂണിസ്റ്റ് ഭീകര നേതാവ് ബി.ജി കൃഷ്ണമൂർത്തിയേയും കൂട്ടാളി സാവിത്രിയേയും കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം ഒൻപത് വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഇവരെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കർണ്ണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ചാണ് കേരള പോലീസിന്റെ തീവ്രവാദ വുരുദ്ധസേന ഇവരെ പിടികൂടുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇവരാണ്.
സംസ്ഥാനത്തെ കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ തലവനെന്ന് കരുതുന്ന ആളാണ് കർണ്ണാടക സ്വദേശിയായ ബി.ജി കൃഷ്ണമൂർത്തി. ഇരുവരും കേരളം-തമിഴ്‌നാട്-കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
രണ്ട് ദിവസം മുൻപ് കണ്ണൂരിൽ പിടിയിലായ ഗൗതം എന്ന രാഘവേന്ദ്രയിൽ നിന്നാണ് പോലീസിന് കൃഷ്ണമൂർത്തിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാൾക്കായി അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു. വയനാടിന്റെ അതിർത്തി മേഖലകളിലാണ് ഇവർ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
Comments