ന്യൂഡൽഹി : അക്രമത്തിന് പ്രേരിപ്പിക്കുന്ന വരികൾ നീക്കി പുതിയ ഖുർആൻ രചിച്ച വസീം റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി ഓൾ ഇന്ത്യ ഷിയാ വ്യക്തിനിയമ ബോർഡ്. റിസ്വിയുടെ പ്രഭാഷണങ്ങളും, എഴുത്തുകളും നിരോധിക്കണമെന്ന് ബോർഡ് അദ്ധ്യക്ഷൻ മൗലാന സയിദ് സൈം പറഞ്ഞു. രാജ്യത്തിന്റെ സമാധാനവും ഐക്യവും റിസ്വി തകർക്കുമെന്നും സൈം അഭിപ്രായപ്പെട്ടു.
മതനിന്ദ നടത്തിയ ഷിയാ സെൻട്രൽ വഖഫ് ബോർഡ് അംഗം റിസ്വിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. രാജ്യത്തിന്റെ നിയമ സംവിധാനങ്ങളെയും സമാധാനത്തെയും റിസ്വി തകർക്കും. ഖുർആനെയും , പ്രവാചകൻ മുഹമ്മദ് നബിയെയും കുറിച്ച് നടത്തിയ പ്രസംഗങ്ങളും എഴുത്തുകളും നിരോധിക്കണം. റിസ്വിയെ പിന്തുണയ്ക്കുന്ന നിലപാടാണ് യുപി സർക്കാരിന്റേത്. അതിനാലാണ് നടപടി സ്വീകരിക്കാത്തത്. സൽമാൻ റൂഷ്തി, തസ്ലീമ നസ്രീൻ എന്നിവരെക്കുറിച്ചുള്ള റിസ്വിയുടെ പരാമർശങ്ങൾ പ്രവാചകനെ അപമാനിക്കുന്ന തരത്തിലാണ്. റിസ്വിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നവംബർ 16 ന് പ്രതിഷേധ പ്രകടനം നടത്തുമെന്നും സൈം വ്യക്തമാക്കി.
ഹിന്ദുക്കൾ പോലും റിസ്വിയെ പിന്തുണയ്ക്കുകയില്ല. നിരവധി എഫ്ഐആറുകളാണ് റിസ്വിയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നിട്ടും തുടർ നടപടിയില്ല. സംസ്ഥാന സർക്കാർ റിസ്വിയെ സംരക്ഷിക്കുകയാണെന്നും സൈം ആരോപിച്ചു.
Comments