കൊച്ചി: പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ മരക്കാറിന്റെ റിലീസ് തീയേറ്ററിൽ തന്നെയാകുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടാത്. എന്നാൽ മരക്കാർ തീയേറ്ററിലെത്തിക്കാൻ വേണ്ട എല്ലാ നീക്കങ്ങളും നടത്തിയത് മോഹൻലാലിന്റെ ഭാര്യ സുചിത്രയാണെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. നിർമ്മാതാക്കളിലൊരാളായ സി.ജെ റോയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടിയായിരുന്നു ഷോ നടത്തിയത്. ചിത്രം കണ്ട ശേഷം സുചിത്രയാണ് മരക്കാർ തീയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണെന്ന് ആദ്യം പറഞ്ഞത്. തുടർന്ന് സുചിത്ര തന്നെ മോഹൻലാലിനോടും ആന്റണിയോടും പറഞ്ഞ് സമ്മിതിപ്പിക്കുകയായിരുന്നുവെന്നാണ് റോയ് പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ചെന്നൈയിലെ ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് ഡബ്ബിംഗ് സ്റ്റുഡിയോയിൽവെച്ചായിരുന്നു സ്‌ക്രീനിംഗ്. കുടുംബ സമേതമാണ് മോഹൻലാൽ പ്രിവ്യൂഷോ കാണാനെത്തിയത്. നിർമ്മാണ പങ്കാളികൾക്കും ചലച്ചിത്രമേഖലയിലെ മറ്റ് പ്രമുഖർക്കും വേണ്ടിയായിരുന്നു പ്രിവ്യൂഷോ സംഘടിപ്പിച്ചത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് മരക്കാറിന്റെ റിലീസ് സംബന്ധിച്ച് അന്തിമ തീരുമാനം ആയത്. വ്യാഴാഴ്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. ഇതിലാണ് മരക്കാർ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ അന്തിമമായി തീരുമാനമായത്.
Comments