ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപനമുണ്ടാക്കിയത് വസ്ത്രശാലകളിൽ നിന്നുള്ള പാഴ്സലുകളിൽ നിന്നെന്ന് ആരോപണം. ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ കുട്ടികൾക്കായുള്ള വസ്ത്രനിർമ്മാണ ഫാക്ടറിയെ മൂന്ന് ജോലിക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടെ നിന്നും അയച്ച പാഴ്സലുകളിൽ നിന്നാണ് രോഗം പടർന്നതെന്ന ആരോപണം ശക്തമാകുന്നത്. ഹാഓഹൂയ് എന്ന ഇ കൊമേഴ്സ് ഫാക്ടറിയാണിത്.
ഈ സാഹചര്യത്തിൽ കമ്പനിയിൽ നിന്നും പാഴ്സൽ ലഭിച്ചവരും വസ്ത്രങ്ങൾ കൈകാര്യം ചെയ്തവരും കൊറോണ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കമ്പനിയും ചൈനയിലെ ആരോഗ്യ വകുപ്പും അറിയിച്ചു. കമ്പനിയിൽ നിന്നും 300 വസ്ത്രപാക്കേജുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വസ്ത്ര പാക്കേജുകൾക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഫ്രോസൺ ഭക്ഷണ പദാർത്ഥങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൈനീസ് അധികൃതരുടെ അടിസ്ഥാന രഹിതമായ ഇത്തരത്തിലുള്ള പ്രതിരോധ നടപടികളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. സർക്കാർ സാമാന്യബോധമില്ലാതെ പ്രവർത്തിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനോടകം ആയിരത്തിലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ ചൈനീസ് സർക്കാർ സ്വീകരിക്കുന്നില്ലെന്ന വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്.
പ്രാദേശികതലത്തിൽ രോഗം വ്യാപിക്കുന്നത് ചൈനയെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിലാണ് കൂടതലും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ചൈനീസ് വാക്സിനിലുള്ള വിശ്വാസവും പ്രദേശവാസികൾക്ക് നഷ്ടപ്പെട്ടു. അതി തീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദമാണ് പടരുന്നതെന്നാണ് വിവരം.
Comments