പാലക്കാട്: മൊബൈൽ നെറ്റ് വർക്ക് കവറേജിൽ പ്രശ്‌നം നേരിട്ടിരുന്ന അഞ്ചൽപ്പാടത്ത് കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ പ്രതിനിധികളെത്തി. പ്രദേശത്ത് നെറ്റ്‌വർക്ക് കിട്ടുന്നില്ലെന്ന് അറിയിച്ച് കേരളശ്ശേരി പഞ്ചായത്ത് മെമ്പറും ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി. രാജീവ് പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ടെലിക്കോം അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വിദഗ്ധ സംഘം സ്ഥലത്തെത്തിയത്.
കേരളശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡാണ് അഞ്ചൽപ്പാടം. മൊബൈൽ സിഗ്നൽ ഇല്ലാത്തതിനാൽ ഇവിടുത്തെ കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ എല്ലാവരും വലിയ ദുരിതമാണ് അനുഭവിച്ചത്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും സാധിച്ചിരുന്നില്ല. ഇതോടെയാണ് രാജീവ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചത്.
ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബിഎസ്എൻഎൽ, ജിയോ, എയർടെൽ കമ്പനി പ്രതിനിധികളാണ് പ്രദേശത്ത് എത്തിയത്. അഞ്ചൽപ്പാടത്തെ ഭൂപ്രകൃതിയാണ് മൊബൈൽ സിഗ്നൽ ലഭിക്കാത്തതിൽ കാരണം. പ്രശ്‌നം ഗുരുതരമാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അഞ്ചൽപ്പാടം കൂടാതെ മഞ്ഞപ്പാറ, വടശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും മൊബൈൽ സിഗ്നൽ ലഭിക്കുന്നത് കുറവായിരുന്നു.
അഞ്ചൽപ്പാടത്ത് പ്രശ്‌നം ഗുരുതരമാണെന്നാണ് പ്രതിനിധികൾ പറയുന്നത്. പ്രശ്‌നം പരിഹരിക്കാമെന്നും ഇതുസംബന്ധിച്ച പരിശോധനകൾ തുടരുകയാണെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.
Comments