തിരുവനന്തപുരം: 2019 -20 വരെ കിഫ്ബി കടമെടുത്തത് 5,036.61 കോടി രൂപ. 353.21 കോടി രൂപ പലിശ ഇനത്തിൽ അടച്ചു തീർത്തതായും ഈ കാലയളവിൽ വാഹന നികുതി, പെട്രോൾ സെസ് ഇനങ്ങളിലായി സംസ്ഥാന സർക്കാർ 5,572.85 കോടി രൂപ നൽകിയതായും കിഫ്ബി. 2020 ലെ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് നൽകിയ മറുപടിയിലാണ് കിഫ്ബി ഇക്കാര്യം വ്യക്തമാക്കുന്നത്.
ബജറ്റിന് പുറത്ത് പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായിട്ടല്ല സർക്കാർ കിഫ്ബിയെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മറുപടിയിൽ വിശദീകരിക്കുന്നു. സിഎജിയുടെ 2020ലെ സംസ്ഥാനത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിയുടെ വായ്പകളെ സംബന്ധിച്ച പരാമർശങ്ങൾ ഏകപക്ഷീയവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മറുപടിയിൽ കിഫ്ബി പറയുന്നു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ആവശ്യമായ ധനസമാഹരണത്തിനായി രൂപീകൃതമായ ബോഡി കോർപ്പറേറ്റാണ് കിഫ്ബി. അതിനായി സംസ്ഥാന സർക്കാർ ആന്യൂറ്റിക്ക് അടിസ്ഥാനമായ വാർഷിക വിഹിതം ബജറ്റിൽ ഉൾക്കൊള്ളിച്ചു നൽകുന്നുവെന്നതാണ് യാഥാർത്ഥ്യമെന്നും കിഫ്ബി വിശദീകരിക്കുന്നു. കിഫ്ബിയുടെ പ്രവർത്തനരീതിയെ ബജറ്റിന് പുറത്തുള്ള കടമെടുപ്പ് സംവിധാനമായി വ്യാഖ്യാനിക്കുകയാണ് സിഎജി റിപ്പോർട്ടിലെന്നും കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തെ കടക്കെണിയിലാക്കും എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയിൽ നടക്കുന്നതെന്നും മറുപടിയിൽ പറയുന്നു. ബജറ്റ് പ്രസംഗങ്ങളിൽ പ്രഖ്യാപിച്ച ഏതാണ്ട് 70000 കോടിയോളം രൂപ വരുന്ന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാനാണ് കിഫ്ബിയെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു കാലക്രമേണ വളരുന്ന ആന്യൂറ്റി (Growing annuity) പേമെന്റ് ആയി കിഫബിക്ക് മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ്സ് തുകയും നൽകുമെന്ന് സർക്കാർ നിയമം മൂലം ഉറപ്പ് നൽകുകയാണെന്നും മറുപടിയിൽ വിശദീകരിക്കുന്നു.
Comments