കാഠ്മണ്ഡു: നേപ്പാളിൽ നിയന്ത്രണം തെറ്റിയ വാഹനം തടാകത്തിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള റൗത്തഹത്ത് ജില്ലയിലാണ് സംഭവം.
ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ആശുപത്രിയിൽ ചികിത്സയിലാണ്. ബീഹാർ സ്വദേശികളായ ദിനനാഥ് സാഹ്, അരുൺ സാഹ്, ദിലീപ് മഹാതോ, അമിത് മഹാതോ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
നേപ്പാളിലെ യമുനാമൈ റൂറൽ മുൻസിപ്പാലിറ്റിയിലെ ഗൗർ-ചന്ദ്രപൂർ റോഡിൽ എത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. തുടർന്ന് ഡ്രൈവർ വാഹനം പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും വാഹനം അടുത്തുള്ള തടാകത്തിലേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ബിനോദ് ഗിമിരെ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
തടാകത്തിലേയ്ക്ക് മറിഞ്ഞ വാഹനത്തിന്റെ ചില്ല് തകർത്താണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. കൊല്ലപ്പെട്ടവരുടെ ആധാർ കാർഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞതെന്നും പോലീസ് കൂട്ടിച്ചേർത്തു. പിന്നീട് ക്രെയ്ൻ ഉപയോഗിച്ചാണ് വാഹനം തടാകത്തിൽ നിന്നും ഉയർത്തിയത്.
Comments