കൊച്ചി: മരയ്‌ക്കാർ റിലീസ് തീയറ്റിലാകുമെന്ന വാർത്ത വന്നതോടെ ആഘോഷത്തിമിർപ്പിലാണ് മലയാളികൾ. ഒടിടി റിലീസാകുമോയെന്ന ആശങ്കയിലായിരുന്നു പല ആരാധകരും. ഒടുവിൽ ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് എന്ന പ്രഖ്യാപനം വന്നതോടെ ലക്ഷക്കണക്കിന് വരുന്ന സിനിമാ പ്രേമികളുടെ ശ്വാസം നേരെ വീണിരുന്നു.
എന്നാലിപ്പോൾ മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിന്റെ പ്രദർശനം വീണ്ടും ത്രിശങ്കുവിലാകുമെന്നാണ് സൂചന. നിർമാതാവ് ആന്റണി പെരുമ്പാവൂർ സിനിമയ്‌ക്ക് മിനിമം ഗ്യാരന്റി എന്ന ഉപാധിയുമായി തീയേറ്റർ ഉടമകളെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. റിലീസ് തുടങ്ങുന്നതോടെ ദിവസവും നാല് ഷോകൾ പ്രദർശിപ്പിക്കണമെന്നതാണ് ആദ്യ ഉപാധിയായി മുന്നോട്ടുവെച്ചിട്ടുള്ളത്. ആദ്യവാരം ലഭിക്കുന്ന വരുമാനത്തിന്റെ 60%വും രണ്ടാവാരത്തിലെ 55% വരുമാനവും നൽകണമെന്നുള്ള വ്യവസ്ഥകളുമുണ്ട്.
എന്നാൽ കഴിഞ്ഞയാഴ്ച മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത് പ്രകാരം ആന്റണി പെരുമ്പാവൂർ ഒരു ഉപാധിയും വെച്ചിട്ടില്ലെന്നായിരുന്നു അറിയിച്ചത്. നിലവിൽ നിർമാതാവ് മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കുകയില്ലെന്ന നിലപാടിലാണ് ഫിയോക്. ഇത്തരത്തിലുള്ള ഉപാധികളോടെ റിലീസ് നടത്താൻ പ്രയാസമാണെന്നാണ് തീയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കുന്നത്.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ രണ്ടിന് തീയേറ്ററിലേക്ക് പാഞ്ഞടുക്കാൻ തയ്യാറായിരിക്കുന്ന പ്രേക്ഷകരെ വീണ്ടും കുഴയ്‌ക്കുന്നതാണ് തുടരുന്ന ഈ റിലീസ് ചർച്ചകൾ.
Comments