ആരും കൊതിയ്‌ക്കും ഈ ഹൈവേയിലൂടെ ഒരു യാത്ര പോകാൻ … ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന പൂർവ്വാഞ്ചൽ എക്സ്പ്രസ് വേ. ആറു വരിയായി 341 കിലോമീറ്റർ ദൂരം, 22,500 കോടി മുതൽമുടക്ക്, യുദ്ധ വിമാനങ്ങൾക്കടക്കം പറന്നിറങ്ങാനുള്ള സൗകര്യം, ഇരുവശങ്ങളിലും യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങൾ.. പെടോൾ പമ്പുകൾക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജ്ജിംഗ് സ്റ്റേഷനുകൾ…
പ്രത്യേകതകൾ നിരവധിയാണ് ഇന്ന് യാഥാത്ഥ്യമായ യോഗി സർക്കാറിന്റെ സ്വപ്‌ന പദ്ധതിയ്‌ക്ക്. ഉത്തർപ്രദേശിന്റെ വികസനത്തിൽ പുതുചരിത്രമെഴുതി പൂർവ്വാഞ്ചൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പാതയിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ ഇറങ്ങിയാണ് പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യാനെത്തിയത്.
പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേയുടെ നീളം 341 കിലോമീറ്ററാണ്. ഇത് ലക്‌നൗ-സുൽത്താൻപൂർ റോഡിൽ (ദേശീയ പാത -731) സ്ഥിതി ചെയ്യുന്ന ചൗദ്സാരായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് യുപി-ബിഹാർ അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കിഴക്കായി ദേശീയ പാത നമ്പർ 31-ൽ സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിൽ അവസാനിക്കും.
സമീപ ഭാവിയിൽ തന്നെ യുപി -ബിഹാർ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയ പാതകൂടിയാവും ഇത്. എക്സ്പ്രസ് വേയ്‌ക്ക് ആറു വരിയാണുളളത്. ഭാവിയിൽ എട്ടു വരിയായി വികസിപ്പിക്കും. ഏകദേശം 22,500 കോടി രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട പാതയുടെ നിർമ്മാണം ദ്രുത ഗതിയിലാണ് പൂർത്തീകരിച്ചത്.
ഉത്തർപ്രദേശിന്റെ കിഴക്ക് ഭാഗങ്ങളായ ലഖ്‌നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ ,ഗാസിപൂർ ജില്ലകളുടെ സമഗ്ര വികസനത്തിന് മുതൽകൂട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. നോയിഡയിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്‌ക്ക് ഉപയോഗിക്കുന്ന യമുന എക്‌സ്പ്രസ് വേയേക്കാൾ മികച്ച രീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കുന്നു.
യമുന എക്‌സ്പ്രസ് വേയേക്കാൾ ഒരു മീറ്റർ വീതി കൂടുതലാണ് പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേയുടെ മീഡിയൻ. നിർദ്ദിഷ്ട 340 കിലോമീറ്റർ ഹൈവേ കിഴക്കൻ ഉത്തർപ്രദേശിന് ഒരു അനുഗ്രഹമായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ വിദൂര പ്രദേശങ്ങളെ സംസ്ഥാന തലസ്ഥാനത്തോട് മാത്രമല്ല, രാജ്യ തലസ്ഥാനത്തോടും കൂടുതൽ അടുപ്പിക്കാൻ കഴിയും. എല്ലാ ജില്ലകളിൽ നിന്നും ലക്‌നൗവിലേക്ക് അധിക കണക്റ്റിവിറ്റി നൽകും. സംസ്ഥാനത്തെ കർഷകർക്കാണ് ഏറ്റവും ഗുണകരമാവുക. കാർഷിക ഉൽപന്നങ്ങൾ നേരിട്ട് ലഖ്‌നൗവിലെത്തിച്ച് മികച്ച വിലയ്‌ക്ക് കർഷകർക്ക് വിറ്റഴിക്കാൻ സാധിക്കും. ഇതിന് സിഎൻജി സ്റ്റേഷനുകളും ഉണ്ടാകും.
ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി (ഇവി) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതിനായി ലേല നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. പെട്രോൾ പമ്പ്, പബ്ലിക് ടോയ്‌ലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യാത്രക്കാർക്കായി പാതയോരങ്ങളിൽ ഒരുക്കിയിട്ടുണ്ട്. എക്‌സ്പ്രസ് വേ മുഴുവൻ കവർ ചെയ്യുന്നതിനായി കന്നുകാലികളെ പിടിക്കുന്ന വാഹനങ്ങളും ആംബുലൻസുകളും വിന്യസിക്കും. ഇതിനുപുറമെ പോലീസിന്റെ പതിവ് പട്രോളിംഗ് കാണും.
ഇരുവശത്തും വ്യാവസായിക കേന്ദ്രങ്ങൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, കൈത്തറി, ആസൂത്രിതമായ പ്രതിരോധ ഇടനാഴി എന്നിവയും ഉണ്ടാകും. ബുന്ദേൽഖണ്ഡ്, ഗംഗ എക്‌സ്പ്രസ്വേകൾ കൂടി പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും കൂടുതൽ എക്‌സ്പ്രസ് വേകളുടെ ശൃംഖലകളുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പ്രധനമന്ത്രി പൂർവ്വാഞ്ചൽ എക്‌സ്പ്രസ് ഹൈവേ രാജ്യത്തിന് സമർപ്പിച്ചത്.
Comments