ഗുവഹാത്തി : ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട അസം റൈഫിൾസ് ഉദ്യോഗസ്ഥൻ സുമൻ സ്വർഗ്യാരിയുടെ മൂന്ന് വയസ്സുകാരൻ മകന്റെ സംരക്ഷണം ഏറ്റെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ .
സുമൻ സ്വർഗ്യാരിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം . കുഞ്ഞിനെ വ്യക്തിപരമായി ഏറ്റെടുക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത് . സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കുടുംബത്തിന് കൈമാറി . ‘ ധീരനായ സുമൻ സ്വർഗ്യാരി നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി ത്യാഗം ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ടത് നമ്മുടെ കടമയാണ് . രക്തസാക്ഷിയായ സുമൻ സ്വർഗ്യാരിയുടെ മകൻ ബരാദ് സ്വർഗ്യാരിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഞാൻ വ്യക്തിപരമായി ഏറ്റെടുക്കും. ‘ അദ്ദേഹം പറഞ്ഞു.
സുമൻ സ്വർഗ്യാരിയുടെ വീട്ടിലേക്കുള്ള റോഡ് പുതുതായി നിർമിക്കുമെന്നും അതിന് ധീര രക്തസാക്ഷിയുടെ പേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം പഠിച്ച ഹിരിംബ ബോഡോ ഹൈസ്‌കൂളിൽ സ്റ്റേഡിയം നിർമ്മിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
മകന്‍റെ മൂന്നാം ജന്മദിനം ആഘോഷിക്കാൻ വരുമെന്ന് വീട്ടിലേക്ക് വിളിച്ചുപറഞ്ഞ് മണിക്കൂറുകൾക്കകമാണ് സുമന്‍ സ്വര്‍ഗ്യാരി കൊല്ലപ്പെട്ടത്. സുമന്‍റെ പിതാവ് കനക് സ്വർഗ്യാരി 2007ൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതാണ്. പിതാവ് മരിച്ചതിനു ശേഷം കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്നു സുമന്‍.
Comments