തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ സാധ്യതാ പഠന സമിതിയിൽ തമിഴ്‌നാടിന്റെ അംഗങ്ങൾ കൂടി വേണമെന്ന ആവശ്യവുമായി കേരളം. ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഈ ആവശ്യമുന്നയിച്ച് കത്ത് അയച്ചത്. മരംമുറി ഉത്തരവിന് അനുമതി നൽകാൻ ചേർന്ന യോഗത്തിന്റെ പിറ്റേ ദിവസമാണ് ഈ ആവശ്യമുന്നയിച്ച് കേരളം കത്തയച്ചിരിക്കുന്നത്.
നവംബർ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ബേബിഡാമിന് സമീപത്തുള്ള മരങ്ങൾ മുറിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്. ഇതിന് ശേഷം നവംബർ രണ്ടിന് അഡീഷണൽ ചീഫ് സെക്രട്ടറി തമിഴ്‌നാട് സർക്കാരിന് കത്തയച്ചിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ സാധ്യതാ പഠന സമിതിയിൽ തമിഴ്‌നാടിന്റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് ഇതിൽ ആവശ്യപ്പെടുന്നത്. തമിഴ്‌നാട് അംഗങ്ങളുടെ പേര് അറിയിച്ചാൽ ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കാമെന്നും കത്തിൽ പറയുന്നു.
അതേസമയം നേരത്തെ മരംമുറി ഉത്തരവ് വിവാദമായതോടെ തമിഴ്‌നാടിന് മരങ്ങൾ മുറിക്കാൻ നൽകിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. മുല്ലപ്പെരിയാർ ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാനാണ് വൈൽഡ്‌ലൈഫ് വാർഡൻ തമിഴ്‌നാടിന് അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.
Comments