പാലക്കാട് : എസ്ഡിപിഐ നേതാവിന്റെ ഭീഷണിയിൽ പോലീസ് സംരക്ഷണം തേടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി വക്താവ് സന്ദീപ് വാര്യർ. തന്റെ സഹപ്രവർത്തകർക്ക് ലഭിക്കാത്ത ഒരു സുരക്ഷയും തനിക്കും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാസിത് അൽവി നടത്തിയിരുന്ന കൊലവിളി പ്രസംഗം വലിയ ചർച്ചയായിരുന്നു. പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ സന്ദീപ് വാര്യർ ഉൾപ്പെടെയുളള നേതാക്കൾക്കെതിരായ ഭീഷണിയിലും ആശങ്ക ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയത്.
എസ്ഡിപിഐയുടെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു . ഈ സീൻ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു . പല അഭ്യുദയകാംക്ഷികളും സഹപ്രവർത്തകരും പോലീസ് സുരക്ഷ തേടണം എന്ന് നിർബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവർത്തകർക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്കെതിരെ ചെറുവിരൽ അനക്കാത്ത പിണറായി പോലീസിൽ വിശ്വാസവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിനിടെയാണ് ബാസിത് അൽവി ഭീഷണിയുമായി രംഗത്ത് എത്തിയത്. മുസ്ലീം സമുദായത്തെ തൊട്ടുകളിക്കാതെയിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. മറിച്ച് ഏതെങ്കിലും ആർഎസ്എസ് പ്രവർത്തകൻ ഈ പ്രസ്ഥാനത്തിനോ, സമുദായത്തിനോ പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചാൽ , ഏതെങ്കിലും നേതാവിന്റെ വീട്ടിൽ തങ്ങളുടെ ഉമ്മമാരോ പെങ്ങൻമാരോ പൗരത്വം തെളിയിക്കുന്നതിനായി വരി നിൽക്കേണ്ടിവന്നാൽ , സന്ദീപ് വാര്യരുടെയും, വൽസൻ തില്ലങ്കേരിയുടേയും, ഗുരുജിയുടെയും, ഗോപിനാഥന്റേതുമടക്കമുള്ള രാജ്യത്തെ ആർഎസ്എസുകാരുടെ ഭാര്യമാർക്ക് വിധവാ പെൻഷൻ വാങ്ങാൻ അധികാരികൾക്ക് അപേക്ഷ നൽകേണ്ട സാഹചര്യമുണ്ടാകുമെന്നും കൊലവിളി പ്രസംഗത്തിൽ ബാസിത് അൽവി ഭീഷണിപ്പെടുത്തുന്നു. എസ്ഡിപിഐയെ സംബന്ധിച്ച് ആർഎസ്എസുകാരെന്നാൽ കാവി നിക്കറും വെള്ള ഷർട്ടുമിട്ട കേവലം പഞ്ചിംഗ് ഭിത്തികളാണെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്.
Comments