ബെയ്ജിംഗ് : ലഡാക്കിൽ സമാധാനം പുന:സ്ഥാപിക്കാൻ നിയന്ത്രണ രേഖയിൽ നിന്നും സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചതായി ചൈന. വർക്കിംഗ് മെക്കാനിസം ഫോർകൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ (ഡബ്ല്യൂഎംസിസി) യുടെ 23ാമത് യോഗത്തിൽ സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
പ്രസ്താവനയിലൂടെയാണ് ചൈന ഇക്കാര്യം അറിയിച്ചത്. അതിർത്തിയിലെ തർക്കമേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള അടിയന്തിര നടപടിയെന്നോണമാണ് സൈനിക പിന്മാറ്റത്തിന് തീരുമാനമായതെന്നാണ് ചൈനയുടെ പ്രസ്താവനയിൽ പറയുന്നത്. സൈനിക പിന്മാറ്റമുണ്ടായ മേഖലകളിലെയും, പിന്മാറ്റം നടത്തുന്ന മേഖലകളിലെയും സ്ഥിതിഗതികൾ ഒന്നിച്ച് വിലയിരുത്താനും, 14ാമത് സൈനിക തല ചർച്ച നടത്താൻ ഇരു രാജ്യങ്ങളും ചേർന്ന് തീരുമാനിച്ചെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗത്തിൽ പങ്കെടുത്തത്.
അതിർത്തിയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനായി ചേർന്ന് കഠിനമായി പരിശ്രമിക്കാൻ ഇരു വിദേശകാര്യമന്ത്രിമാരും തീരുമാനിച്ചു. അധികം വൈകാതെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നയതന്ത്ര മാദ്ധ്യമങ്ങളിലൂടെയുള്ള ചർച്ചകളുമായി മുന്നോട്ടുപോകാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി 14ാംവട്ട സൈനിക തല ചർച്ചയ്ക്കായി തയ്യാറെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചവഴി പൂർണമായി പരിഹരിക്കുമെന്നും ചൈന പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ദെസ്പാംഗ്, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റത്തെക്കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല. സെപ്തംബറിൽ ദുഷൺബേയിൽ നടന്ന ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനുള്ള അടിയന്തിര നടപടിയായി സൈനിക പിന്മാറ്റത്തെ ചൈന അംഗീകരിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാത്ത പശ്ചാത്തലത്തിലാണ് ചർച്ചകൾ തുടരുന്നത്.
Comments