ഇസ്ലാമാബാദ് : രാജ്യത്ത് ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളുമാണെന്ന വിചിത്രവാദവുമായി പാക് മന്ത്രി. പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് സ്‌കൂളുകൾക്കും കോളേജുകൾക്കുമെതിരെ രംഗത്ത് വന്നത്. രാജ്യത്ത് ഭീകരവാദം പടരുന്നത് മദ്രസകൾവഴിയാണെന്ന വ്യാപക വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപകരാണ് കുട്ടികളിൽ തീവ്ര ചിന്താഗതി വളർത്തിയത്. 80 കളിലും 90 കളിലും അദ്ധ്യാപകരായി നിയമിച്ചവർ കുട്ടികളെ തീവ്രചിന്താഗതിക്കാരായി മാറ്റി.നിലവിലെ രീതികളിൽ നിന്നും ആരെങ്കിലും വ്യത്യസ്തമായി ചിന്തിച്ചാൽ ഇവരെ കാഫിറുകളായി മുദ്രകുത്തുന്നു. ഇങ്ങനെയെങ്കിൽ എങ്ങിനെ ഒരു എതിരഭിപ്രായം പൊതുമദ്ധ്യത്തിൽ അവതരിപ്പിക്കാൻ കഴിയും. രാജ്യത്ത് ഇന്ന് മത തീവ്രവാദം അതിന്റെ പാരമ്യത്തിലല്ലെന്നും മന്ത്രി വിശദമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സൈന്യമാണ് പാകിസ്താന്റേത്. ഏറ്റവും ശക്തമായ അണുവായുധ ശക്തി കൂടിയാണ് തങ്ങൾ. അതുകൊണ്ട് ഇന്ത്യയ്‌ക്ക് തങ്ങളുമായി അടുക്കാൻ കഴിയില്ല. അമേരിക്കയിൽ നിന്നും പോലും ഒരു തരത്തിലുള്ള ഭീഷണിയും തങ്ങൾ നേരിടുന്നില്ല. എന്നാൽ രാജ്യത്തിനകത്തെ മത തീവ്രവാദം വലിയൊരു പ്രശ്‌നമാണെന്നും ഫവാദ് ചൗധരി തുറന്നു സമ്മതിച്ചു.
Comments