മലപ്പുറം : കൊണ്ടോട്ടിയിൽ മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ. തന്നെ ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും, സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. മുത്വലാഖ് നൽകാത്തതിന്റെ പേരിൽ ചങ്കുവെട്ടി സ്വദേശി അബ്ദുൾ അസീസിനെയാണ് യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയ്‌ക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നു. നിരവധി തവണ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് നിരവധി തവണ അപമാനിച്ചു. സംശയത്തെ തുടർന്ന് ബന്ധുവീടുകളിൽ പോകുന്നതിന് പോലും അസീസ് വിലക്കേർപ്പെടുത്തിയതായി പരാതിയിൽ യുവതി വ്യക്തമാക്കുന്നു.
സ്ത്രീധനം പോരെന്ന പേരിലും അസീസ് ഉപദ്രവിച്ചു. അസീസിന്റെ കുടുംബാംഗങ്ങളിൽ നിന്നും തിക്താനുഭവം ഉണ്ടായി. അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. വിവാഹ സമയത്ത് പണം നൽകാൻ കഴിയാത്തതിനെ തുടർന്ന് തന്റെ ആഭരണങ്ങളെല്ലാം പിടിച്ചുവെച്ചു. ഇക്കാര്യങ്ങൾ വീട്ടിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ ഉണ്ട്.
ഭർത്താവ് ലഹരിയ്‌ക്ക് അടിമയാണെന്നും യുവതി പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച ശേഷം ബോധം നഷ്ടമാകുന്നതുവരെ മർദ്ദിക്കും. നിരവധി തവണ ആശുപത്രിയിൽ ചികിത്സ തേടിയുണ്ടെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
Comments