ഭുവനേശ്വർ: ഒഡീഷയിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ നീക്കം തകർത്ത് സുരക്ഷാസേന. കോരാപുട്ട് ജില്ലയിൽ നിന്നും അഞ്ച് കിലോ ഐഇഡി സ്‌ഫോടക വസ്തുക്കൾ അതിർത്തി സംരക്ഷണസേന പിടിച്ചെടുത്തു. ബിഎസ്എഫിന്റെ 151 ബറ്റാലിയനാണ് ഐഇഡികൾ കണ്ടെത്തിയത്.
അറ്റകൂറ്റപ്പണികൾക്കായി പൊളിച്ചിട്ടിരുന്ന രാമഗിരി ഗുപ്‌തേശ്വർ റോഡിലെ പൂജാരിപുത് ചൗക്കിന് സമീപമാണ് സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നത്. കോരാപുട്ട് ജില്ലയിലെ കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ (സിഒബി) നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ഇവ കണ്ടെത്തിയതെന്ന് സേന പറഞ്ഞു.
അതിർത്തി സംരക്ഷണ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി സേന അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ ഐഇഡി സ്‌ഫോടക വസ്തുക്കൾ സൈന്യം നിർവീര്യമാക്കിയതായി അറിയിച്ചു.
Comments