പോർമുഖത്ത് സുശക്തമായി പ്രവർത്തിക്കാൻ ഉഗ്ര ആക്രമണശേഷിയുള്ള നവീന സാങ്കേതിക വിദ്യ.. വലിയ അളവിൽ ആയുധങ്ങളും ഇന്ധനവും വഹിക്കാൻ കെൽപ്പുള്ള പ്രതിരോധ സംവിധാനം.. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ പറന്നുയരാനാകുന്ന ലോകത്തിലെ തന്നെ ഏക യുദ്ധകോപ്റ്റർ.. തദ്ദേശീയമായി നിർമിച്ച ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ..
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേൽപ്പിക്കാനും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താനും സാധിക്കുന്നവയാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകർ. തദ്ദേശീയമായി നിർമിച്ച ഈ ആക്രമണ ഹെലികോപ്റ്ററിന് ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നതാണ് സവിശേഷത. ശത്രുവിന്റെ തിരിച്ചടികൾ തടയാനും തിരച്ചിലുകൾ നടത്താനും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ അഥവാ എൽസിഎച്ചുകൾക്ക് കഴിയും. ഇവ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചതോടെ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആക്രമണ ഹെലികോപ്റ്ററും വ്യോമസേനയുടെ ഭാഗമായി.
നിലവിലുള്ള ധ്രുവ് ഹെലികോപ്റ്ററിൽ നിന്ന് ഉരുത്തിരിഞ്ഞ ആക്രമണ ഹെലികോപ്റ്ററാണ് എൽസിഎച്ചുകൾ. ധ്രുവുമായി നിരവധി സാമ്യതകളും ഇത് പങ്കിടുന്നുണ്ട്. 13,600 അടി മുതൽ 15,800 അടി വരെയുള്ള ഭൂമിശാസ്ത്രപരമായ ഉയരത്തിൽ ഫോർവേഡ് ബേസിൽ ലാൻഡിംഗിലാണ് എൽസിഎച്ചിന്റെപരീക്ഷണങ്ങൾ നടന്നത്. മന്ദഗതിയിലുള്ള വ്യോമ ലക്ഷ്യങ്ങൾ ട്രാക്കുചെയ്യൽ, ശത്രു പ്രതിരോധം നശിപ്പിക്കൽ, തിരച്ചിൽ, രക്ഷാപ്രവർത്തനം, ആന്റി ടാങ്ക് റോൾ, സ്‌കൗട്ടിംഗ് എന്നിവ ഉൾപ്പെടെ വിവിധ റോളുകളിൽ എൽസിഎച്ചിനെ വിന്യസിക്കാനാകും. നിലവിൽ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച ആയുധ സംവിധാനങ്ങളിലൊന്നായ എൽസിഎച്ച് ആധുനികവൽക്കരണത്തിന്റെയും സ്വദേശിവത്കരണത്തിന്റെയും പുതിയ യുഗത്തിലേക്ക് ഇന്ത്യൻ പ്രതിരോധ വിപണിയെ നയിച്ചിരിക്കുകയാണ്.
1999-ലെ കാർഗിൽ യുദ്ധസമയത്ത്, ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററുകളുടെ കുറവ് ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനങ്ങളെ വളരെയേറെ ബാധിച്ചു. കാരണം ഒരേയൊരു കോംബാറ്റ് ഹെലികോപ്റ്ററായ mi-35ന് ഉയരത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. കാർഗിൽ പോലെ ഉയർന്ന മലയിടുക്കുകളുള്ള പ്രദേശങ്ങളിൽ ഇന്ത്യയ്‌ക്ക് ആക്രമണ ഹെലികോപ്റ്ററുകൾ ആവശ്യമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള എച്ച്എഎല്ലിന് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ വികസിപ്പിക്കുന്നതിന് അംഗീകാരം നൽകിയത്.
രണ്ട് ടർബോഷാഫ്റ്റ് എഞ്ചിനുകളാണ് എൽസിഎച്ചിന് ഊർജം പകരുന്നത്. അവയിൽ ഓരോന്നിനും 871 കിലോ വാട്ട് വൈദ്യുതി വരെ ഉൽപ്പാദിപ്പിക്കാൻ കഴിയും. അറ്റകുറ്റപ്പണികൾ കൂടാതെ 3,000 മണിക്കൂർ വരെ പ്രവർത്തിക്കാനുമാകും. ഓരോ എഞ്ചിനും 205 കിലോഗ്രാം ഭാരവും 21,000 ആർപിഎം ഔട്ട്പുട്ട് വേഗതയും ഉണ്ട്. ഒരു ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, റഡാർ വാണിംഗ് റിസീവർ, ലേസർ വാണിംഗ് റിസീവർ, മിസൈൽ അപ്രോച്ച് വാണിംഗ് സിസ്റ്റം എന്നിവയുള്ള ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന അത്യാധുനിക സെൻസർ സ്യൂട്ടും എൽസിഎച്ചിനുണ്ട്.
ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ചടങ്ങിലാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രധാനമന്ത്രി ഇന്ത്യൻ വ്യോമസേന മേധാവി വിവേക് റാം ചൗധരിക്ക് കൈമാറിയത്. ഇതിനോടപ്പം തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികളും പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി. സ്റ്റെൽത്ത് ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ നിലവിൽ മൂന്നെണ്ണമാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് സർക്കാരിന് കൈമാറിയിരിക്കുന്നത്. 2022 ജൂലൈയോടെ ബാക്കി ഹെലികോപ്റ്ററുകൾ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരതിന് ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശീയമായി രൂപകല്പന ചെയ്തതും വികസിപ്പിച്ചതുമായ ഉപകരണങ്ങൾ സായുധ സേനാ മേധാവികൾക്ക് പ്രധാനമന്ത്രി സമർപ്പിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നവംബർ 17 മുതൽ 19 വരെ ഝാൻസിയിൽ നടന്ന ‘രാഷ്‌ട്ര രക്ഷാ സമർപ്പൺ പർവ്’ എന്ന പരിപാടിയിലാണ് നൂതനപ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിനായി സമർപ്പിച്ചത്.
Comments