പാലക്കാട് ; എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ആര്‍എസ്എസ് മണ്ഡല് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി. ഇന്ന് ഉച്ചയോടെയാണ് സുരേഷ് ഗോപി സഞ്ജിത്തിന്റെ പാലക്കാടുള്ള വീട്ടിലെത്തിയത്. സഞ്ജിത്തിന്റെ ഭാര്യയെയും അടുത്ത കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചതിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടു.
സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത് ആര് എന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരും പോലീസും ആഭ്യന്തര വകുപ്പും ഉത്തരം നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ സാമൂഹിക നീതി ഉറപ്പാക്കണം. പോലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ നമുക്ക് നോക്കാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ട പാതകളില്‍ നിരീക്ഷണം ഇല്ല. പോലീസിന് വിവരം ലഭിച്ചപ്പോള്‍ ആരൊക്കെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നോ അവരെല്ലാം ഇതിന് ഉത്തരം പറയണം. സമൂഹത്തില്‍ നീതി ഉറപ്പാക്കുകയും ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയുമാണ് വേണ്ടത്.
സാമൂഹിക അനീതിയാണ് ഇത്തരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരേയും മനുഷ്യന് എന്ന നിലയ്ക്ക് കണ്ടാല്‍ മതിയെന്നും അതില്‍ രാഷ്ട്രീയമോ ജാതിയോ വര്‍ഗമോ വിഭാഗമോ ഒന്നും വേര്‍തിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെങ്കിലും മനുഷ്യരാകാന്‍ ശ്രമിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കൊലപാതകം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും കൊലപാതകികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ചിത്രം മാത്രമാണ് പോലീസിന് തിരിച്ചറിയാനായത്. എന്നാല്‍ വാഹനം കണ്ടെത്താനോ കൊലപാതകികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭ്യമാക്കാനോ സാധിച്ചിട്ടില്ല. എവിടെ നിന്നുളളവരാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിയാന്‍ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments