ബീജിങ്: ചൈനീസ് ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച ശേഷം അപ്രത്യക്ഷയായിരുന്ന ചൈനയുടെ വനിതാ ടെന്നീസ് താരം പെങ് ഷുവായിയെ കണ്ടെത്തി. ബീജിങ്ങിൽ ടീനേജ് ടെന്നീസ് മാച്ചുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ടാഴ്ചയിലധികമായി പെങ് ഷുവായിയെ കാണാതായത് അന്താരാഷ്‌ട്ര തലത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഞായറാഴ്ച രാവിലെ നടന്ന ഫൈനൽ ചടങ്ങിൽ പെങ് ഷുവായ് പരിശീലകനും സഹതാരങ്ങൾക്കുമൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഒടുവിൽ പുറത്തുവന്നത്. ഗ്ലോബൽ ടൈംസ് ഫോട്ടോ ലേഖകൻ സൂയി മെങ് ആണ് ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് മുൻപ് പെങ് ഷുവായിയും പരിശീലകരും ഒരു റെസ്റ്റോറന്റിലിരുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ശനിയാഴ്ച പകർത്തിയതാണെന്ന് ഗ്ലോബൽ ടൈംസ് എഡിറ്റർ ഇൻ ചീഫ് ഹൂ ഷിജിൻതും ട്വിറ്ററിൽ സ്ഥിരീകരിച്ചിരുന്നു.
പെങ് ഷുവായിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വുമൻ ടെന്നീസ് അസോസിയേഷനും യുഎന്നും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തിലും ചൈനയ്‌ക്ക് മേൽ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരമാണ് പെങ് ഷുവായ്. നവംബർ ആദ്യം ചൈനയുടെ സമൂഹമാദ്ധ്യമമായ വെയ്‌ബോയിലാണ് മുൻ ഉപപ്രധാനമന്ത്രി ഷാങ് ഗവോലിക്കെതിരെ പെങ് ഷുവാങ് ലൈംഗീക ആരോപണം ഉന്നയിച്ചത്. ഷാങ് നിർബന്ധിതമായി ലൈംഗീകമായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
പെങ് ഷുവായിയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും താരം എവിടെയാണെന്നും സുരക്ഷിതയാണെന്നും വ്യക്തമാക്കുന്ന തെളിവുകൾ ചൈന പുറത്തുവിടണമെന്നും യുകെ വിദേശകാര്യ വകുപ്പും ആവശ്യപ്പെട്ടിരുന്നു. സെറീന വില്യംസും റോജർ ഫെഡററും ഉൾപ്പെടെയുളള കായിക താരങ്ങളും പെങ് ഷുവായിയുടെ തിരോധാനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പെങ് ഷുവായി പറയുന്ന ഒരു ഇ മെയിൽ നേരത്തെ ചൈനയുടെ ഔദ്യോഗിക മാദ്ധ്യമം പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിന്റെ ആധികാരികതയിൽ വുമൻ ടെന്നീസ് അസോസിയേഷനും ആംനെസ്റ്റിയും ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു.
Comments