പാലക്കാട്: എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത് പാലക്കാട്, നെൻമാറ സ്വദേശികളെ. പാലക്കാട് സ്വദേശി സുബൈർ, നെൻമാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. മുണ്ടക്കയത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷം സുബൈറിനൊപ്പം മുണ്ടക്കയത്ത് ഒളിവിൽ കഴിയാൻ എത്തിയതായിരുന്നു സലാമും ഇസ്ഹാക്കും. സുബൈറിന്റെ മുറിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. നാല് മാസങ്ങൾക്ക് മുൻപാണ് സുബൈർ ഇവിടെ ജോലിക്ക് എത്തിയത്.
കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് ഇവരെ മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിലെടുത്ത് പാലക്കാട്ടേക്ക് കൊണ്ടുവന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുളള നടപടികളിലേക്ക് കടക്കുക.
ഭാര്യയുമൊത്ത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ മുൻപിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം. 31 വെട്ടുകളാണ് ശരീരത്ത് ഉണ്ടായിരുന്നത്.
കൊലപാതകത്തിന് എത്തിയ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികഞ്ഞതോടെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധവും ശക്തമായിരുന്നു.
Comments