ന്യൂഡൽഹി: ഇന്ത്യയിൽ മതനിന്ദാ നിയമം നടപ്പിലാക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്). കാൺപൂരിൽ രണ്ട് ദിവസമായി നടന്ന കൺവെൻഷനിലാണ് ആവശ്യം. പ്രവാചകനെ മാനിക്കാത്തവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഹിന്ദുവും സിഖും ഉൾപ്പെടെയുളള മുസ്ലീം ഇതര സമുദായങ്ങളിലെ പണ്ഡിതർ പോലും പ്രവാചകന്റെ മഹത്വം അംഗീകരിക്കുന്നുണ്ട്. എന്നാൽ അടുത്തിടെ പ്രവാചകനെ പരസ്യമായി അപകീർത്തിപ്പെടുത്തിയിട്ടു പോലും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. വർഗീയ ശക്തികളുടെ ഇത്തരം നീക്കം അംഗീകരിക്കാനാകില്ലെന്നും ഇത്തരക്കാരെ ശിക്ഷിക്കുന്നതിനുളള നിയമനിർമാണം സർക്കാർ നടത്തണമെന്നും പ്രമേയത്തിൽ പറയുന്നു.
അതുപോലെ മറ്റ് മതങ്ങളെ അപമാനിക്കുന്ന തരത്തിലുളള വാക്കുകളിൽ നിന്ന് മുസ്ലീം സമുദായ അംഗങ്ങളും ഒഴിഞ്ഞു നിൽക്കണം. അതാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു. വിവിധ മതസ്ഥർ താമസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പ്രയോജനകരമാകില്ലെന്നും പ്രമേയത്തിൽ വിലയിരുത്തുന്നു.
സമൂഹമാദ്ധ്യമങ്ങളിലെ വർഗീയ പോസ്റ്റുകളും വിദ്വേഷ പരാമർശങ്ങളും നിയന്ത്രിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കണം. മുസ്ലീം വ്യക്തി നിയമ ബോർഡിലെ 200 അംഗങ്ങളോളം കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ചയാണ് കൺവെൻഷൻ സമാപിച്ചത്.
Comments