മഡ്ഗാവ്: ഐഎസ്എല്ലിൽ കരുത്തന്മാർ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ എഫ് സി ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തി നിലിവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി പുതിയ സീസണിലെ തുടക്കം ഗംഭീരമാക്കി.ആദ്യ പകുതിയിൽ ഇഗോർ അങ്കൂളോയുടെ ഇരട്ടഗോളും രണ്ടാം പകുതിയിൽ യാഗോർ കറ്റാറ്റൗവിന്റെ ഗോളുമാണ് മുംബൈയുടെ ജയത്തിലേക്ക് നയിച്ചത്.
കളിയുടെ തുടക്കം മുതൽ ആക്രമണ ഫുട്‌ബോൾ ആണ് മുംബൈ പുറത്തെടുത്തത്. പിന്നീട് കളിയുടെ നിയന്ത്രണം മുംബൈ ഏറ്റെടുത്തു. മുപ്പതാം മിനിറ്റിൽ ഗോവക്ക് ആദ്യ അവസരമൊരുങ്ങി. പക്ഷെ ഗ്ലെൻ മാർട്ടിൻസിന്റെ പാസ് പിടിച്ചെടുക്കാൻ കാബ്രറക്കായില്ല. 33-ാം മിനിറ്റിൽ കാസിയോയെ ഇവാൻ ബോക്‌സിൽ വീഴ്‌ത്തിയതിന് മുംബൈക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്കെടുത്ത അങ്കൂളോക്ക് പിഴച്ചില്ല(1-0).
രണ്ട് മിനിറ്റിനകം അങ്കൂളോ തന്നെ ടീമിന്റെ ലീഡുയർത്തി. ജാവോയുടെ പാസിൽ നിന്ന് പന്തുമായി മുന്നേറിയ അങ്കൂളോ പ്രതിരോധനിരയെയും ഗോൾകീപ്പർ ധീരജിനെയും മറികടന്ന് പന്ത് വലയിൽ നിക്ഷേപിച്ചു(2-0). രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഗോവ ഊർജ്ജിതമാക്കിയതോടെ മത്സരം ആവേശത്തിലായി. 51-ാം മിനിറ്റിൽ ഗോവ ക്യാപ്റ്റൻ എഡു ബഡിയയുടെ തകർപ്പൻ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.
76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം യാഗോർ കാറ്റാറൗ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി ടീമിന് ഉജ്വല വിജയത്തിലേക്കുളള പട്ടിക പൂർത്തിയാക്കി. ഗോൾ മടക്കാനുളള ഗോവയുടെ ശ്രമങ്ങൾ മുംബൈ പ്രതിരോധത്തിൽ തട്ടി പൊലിഞ്ഞു.
Comments