പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോപ്പുലർഫ്രണ്ട് നേതാവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെയാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ പ്രതി റിമാൻഡിലാണ്.
ഇന്നലെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇതിന് ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ആളാണ് ഇയാൾ. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്. അതേസമയം ഇന്നലെ രാത്രി ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അറസ്റ്റിലായ പ്രതിയുടെ പേരു വിവരങ്ങൾ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികളിൽ ഒരാളാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. കുറ്റകൃത്യത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാലു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Comments