ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. നവംബർ 29നാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കർഷകർ സമരം തുടരുന്ന സാഹചര്യത്തിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത്. സമരം അവസാനിപ്പിച്ച് കർഷകർ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
അതേസമയം കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനത്തിന് പാർലമെന്റിന്റെ കൂടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ പ്രതിഷേധ പരിപാടികൾ അവസാനിപ്പിക്കു എന്ന നിലപാടിലാണ് കർഷക സംഘടനകൾ. താങ്ങുവില നിയപരമായി ഉറപ്പാക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യത്തിനും കേന്ദ്രസർക്കാർ അംഗീകാരം നൽകിയേക്കും. താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ ആറ് ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണം, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും കർഷക സംഘടനകൾ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം ട്രാക്ടർറാലി അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
Comments