തിരുവനന്തപുരം: സിപിഎം നേതാവായ ഡൽഹി കേരള ഹൗസ് ജീവനക്കാരന് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമനം. കേരള ഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജരായ കെ.എം.പ്രകാശനാണ് അനധികൃത നിയമനം നൽകിയിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രോട്ടോക്കോൾ ഓഫീസറായി വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിലാണ് ഇയാൾക്ക് നിയമനം നൽകിയിരിക്കുന്നത്. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ തസ്തികയിലേക്കും ചട്ടങ്ങൾ മറികടന്ന് കൊണ്ട് ഇയാളെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ജോലി പരിചയം കാണിക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് പ്രകാശന് നിയമനം നൽകിയത് എന്നാണ് ആരോപണം.
എൻജിഒ യൂണിയൻ ഡൽഹി ബ്രാഞ്ച് സെക്രട്ടറിയാണ് പ്രകാശൻ. പിൻവാതിൽ വഴി കേരളഹൗസിൽ നടക്കുന്ന നിയമനങ്ങളിൽ പാർട്ടി അനുഭാവികളെയാണ് പരിഗണിക്കാറുള്ളത്. നിലവിൽ പ്രകാശൻ ജോലി ചെയ്യുന്നത് ഗസറ്റഡ് പോസ്റ്റിലല്ല. കേരളഹൗസ് പ്രോട്ടോക്കോൾ ഓഫീസറുടേത് ഗസറ്റഡ് പോസ്റ്റാണ്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ ഉള്ളവരെയാണ് ഈ പോസ്റ്റിൽ നിയമിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ഓഫീസറായാലും പ്രകാശൻ ഗസറ്റഡ് ഓഫീസറാകില്ല. ഇതൊന്നും നോക്കാതെയാണ് പ്രകാശനെ കേരളഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി നിയമനം നടത്താനുളള ശ്രമങ്ങൾ നടക്കുന്നത്. ഫ്രണ്ട് ഓഫീസർ മാനേജർ തസ്തികയിലും ചട്ടങ്ങൾ മറികടന്നാണ് പ്രകാശന് നിയമനം നൽകിയത്.
Comments