ഷില്ലോങ്: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തകർച്ച നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മേഘാലയയിലെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. സംസ്ഥാനത്തെ 17 എംഎൽഎമാരിൽ 12 പേരും ബുധനാഴ്ച തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതോടെ കോൺഗ്രസ് പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പാർടി വിടുന്നവരിൽ മുൻ മേഘാലയ മുഖ്യമന്ത്രി ഡോ മുകുൾ സാങ്മയും ഉൾപ്പെടുന്നു. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് സൂചന. മേഘാലയയിൽ കോൺഗ്രസിന് ഇനി 5 എംഎൽഎമാർ മാത്രമേ ബാക്കിയുള്ളൂ.
മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഡൽഹിയിൽ എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് പാർടി വിടാനൊരുങ്ങുന്നത്. രാഷ്‌ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായും സാംങ്മ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. മുകുൾ സാങ്മ വെളളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചനയുണ്ട്. പാർട്ടി വിടുന്ന എംഎൽഎമാരും കൂടെ പങ്കെടുക്കും.
ബുധനാഴ്ച വൈകുന്നേരം സാങ്മയും മറ്റ് 11 എംഎൽഎമാരും തങ്ങളുടെ രാജിക്കത്ത് നിയമസഭാ സ്പീക്കർ മെത്ബ ലിംഗ്‌ദോയ്‌ക്ക് സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഞങ്ങൾ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നു, ഇത് പ്രഖ്യാപിക്കാൻ ഞങ്ങൾ നാളെ പത്രസമ്മേളനം നടത്തും സാങ്മയുടെ അടുത്ത സഹായി പറഞ്ഞു.
കോൺഗ്രസിന്റെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി മുൻ മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്്മയെയും പാർട്ടി സംസ്ഥാന പ്രസിഡന്റ് വിൻസെന്റ് എച്ച് പാലയെയും അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സന്ദർശിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസം. നിയമസഭാ പ്രതിപക്ഷ നേതാവായ സാങ്മ കോൺഗ്രസിന്റെ മുതിർന്ന നേതൃത്വത്തോട് അതൃപ്തിയുള്ളതായി പറയുന്നു.
ഓഗസ്റ്റ് മാസത്തിൽ മേഘാലയ യൂണിറ്റ് ചെയർമാനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത് മുതൽ മുകുൾ എം സാംങ്മയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി വിൻസെന്റ് എച്ച് പാലയും തമ്മിൽ അഭിപ്രായഭിന്നതയിലായിരുന്നു. പാലായുടെ നിയമനത്തിൽ പാർട്ടി നേതൃത്വം തന്നോട് കൂടിയാലോചിച്ചില്ലെന്നതാണ് സാങ്മയെ ചൊടിപ്പിച്ചത്. പാലായെ അനുമോദിക്കാൻ നടന്ന ചടങ്ങിൽ സാങ്മ വിട്ടുനിന്നിരുന്നു.
സാങ്മയും പാലയും അടുത്തിടെ കോൺഗ്രസ് ദേശീയ സെക്രട്ടറി കെസി വേണുഗോപാലുമായും എഐസിസി മേഘാലയ ഇൻചാർജ് മനീഷ് ഛത്രത്തുമായും 18ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിലെ കൊഴിഞ്ഞുപോക്കോടെ തൃണമൂൽ കോൺഗ്രസ് മേഘാലയ നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറും. കീർത്തി ആസാദ്, അശോക് തൻവർ എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ടിഎംസിയിൽ ചേർന്നതിന് പിന്നാലെയാണ് മേഘാലയയിലെ സംഭവവികാസം. ഓഗസ്റ്റിൽ മുതിർന്ന കോൺഗ്രസ് വക്താവ് സുസ്മിത ദേവും ടിഎംസിയിൽ ചേർന്നിരുന്നു.
Comments