കാൻപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തിട്ടുണ്ട്. 38 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും ഉമേഷ് യാദവും(4) ആണ് ക്രീസിലുള്ളത്. സെഞ്ച്വറി നേടിയ അരങ്ങേറ്റ താരം ശ്രേയസ് അയ്യരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ 300 കടക്കാൻ സഹായിച്ചത്.
രാവിലെ പിച്ചിലെ ഈർപ്പം മുതലെടുത്ത കിവീസ് ബൗളർമാർ ആദ്യമേ ജഡേജയെ പുറത്താക്കിയെങ്കിലും മികച്ചരീതിയിലാണ് ശ്രേയസ്സ് അയ്യർ തന്റെ അരങ്ങേറ്റ സെഞ്ച്വറി പൂർത്തിയാക്കിയത്. എന്നാൽ വീണ്ടും വിക്കറ്റുകൾ വീഴ്‌ത്തി ടിം സൗത്തിയാണ് ഇന്ത്യൻ മദ്ധ്യനിരയെ തകർത്തത്. ശ്രേയസ്സ് അയ്യർക്ക് പുറമേ വൃദ്ധിമാൻ സാഹയും(1) അക്ഷൻ പട്ടേലും(3) പുറത്തായെങ്കിലും അശ്വിനും ഉമേഷ് യാദവുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നൽകാനായി പൊരുതുന്നത്.
കിവീസിനായി സീനിയർ താരം ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് ഇന്നത്തെ പ്രത്യേകത. ഇന്നലെ കെയ്ൽ ജാമിസണാണ് മൂന്ന് വിക്കറ്റ് നേടി തിളങ്ങിയത്. സ്പിനിന് അനുകൂലിക്കുന്ന പിച്ചാണെന്ന വാദം തെറ്റിക്കുന്നതാണ് കിവീസ് പേയ്‌സർമാരുടെ വിക്കറ്റ് നേട്ടത്തിലൂടെ തെളിയുന്നത്.
Comments