കൊച്ചി : ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന. ഒടിടി പ്ലാറ്റ് ഫോമുകളുമായുള്ള പണമിടപാടിന്റെ സുതാര്യത വ്യക്തമാകുന്നതിന് വേണ്ടിയാണ് പരിശോധന. ആന്റണി പെരുമ്പാവൂരിന് പുറമേ ആന്റോ ജോസഫ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ നിർമ്മാണ കമ്പനികളിലാണ് പരിശോധന നടത്തുന്നത്. ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്.
അടുത്തിടെ ഒടിടി പ്ലാറ്റ് ഫോമുകളുമായി വൻ തുകയുടെ പണമിടപാട് നടത്തിയ നിർമ്മാതാക്കളാണ് മൂന്ന് പേരും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. കൊച്ചി ആദായനികുതി വകുപ്പിന്റെ സിഡിഎസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. കൃത്യമായി സിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകൾ വഴിയാണോ പണമിടപാടുകൾ നടത്തിയിരിക്കുന്നത്, മൂന്ന് നിർമ്മാതാക്കളുടെയും വരുമാനം , മറ്റ് പണമിടപാടുകൾ എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമാകുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയറ്ററുകൾ അടഞ്ഞുകിടന്നതോടെ ഒടിടി പ്ലാറ്റ് ഫോമുകളെയാണ് ചലചിത്ര പ്രദർശനത്തിനായി നിർമ്മാതാക്കൾ കൂടുതലായും ആശ്രയിച്ചിരുന്നത്. ഇത്തരത്തിൽ സിനിമകൾ നൽകുമ്പോൾ പല തരത്തിലാണ് നിർമ്മാതാക്കൾക്ക് പണം ലഭിക്കുക. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. അതേസമയം സംഭവത്തിൽ നിർമ്മാതാക്കൾ പ്രതികരിച്ചിട്ടില്ല.
Comments