ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികസന നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും തിരിച്ചടി. കഴിഞ്ഞ ദിവസം നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചിക തയ്യാറാക്കിയത് ആറ് വർഷം മുൻപ് നടത്തിയ കുടുംബ ആരോഗ്യസർവ്വേയുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. പുതിയ സർവ്വേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യസൂചിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചിട്ടുണ്ട്.
2015- 16 വർഷത്തെ കുടുംബ ആരോഗ്യസർവ്വേ നാലിന്റെ അടിസ്ഥാനത്തിലാണ് നീതി ആയോഗ് ദദാരിദ്ര്യസൂചിക തയ്യാറാക്കിയത്. എന്നാൽ 2019-20 വർഷത്തെ സർവ്വേ അഞ്ചിന്റെ സർവ്വേ ഫലം കഴിഞ്ഞ ദിവസം നീതി ആയോഗിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചത്.
കൊറോണപ്രതിരോധത്തിലും, പ്രളയം തടയുന്നതിലും ഉണ്ടായ വീഴ്ചയും, വികസനമുരടിപ്പും, അനാവശ്യധൂർത്തുമെല്ലാം മൂലം സർക്കാർ പ്രതികൂട്ടിൽ നിൽക്കുന്നതിനിടെയാണ് നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക പുറത്തുവന്നത്. തുടർന്ന് ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ എൽഡിഎഫ് സർക്കാരിന്റെ നേട്ടമെന്ന രീതിയിൽ ഉയർത്തിക്കാട്ടുകയാണ്. ഇതിനിടെയാണ് പഴയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയതെന്ന വാർത്തകൾ പുറത്തുവന്നത്. ഇതോടെ സർക്കാരിന് പൂർണമായും മുഖം നഷ്ടമായിരിക്കുകയാണ്.
2016 ലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. എന്നാൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ ഉണ്ടായ നേട്ടത്തിൽ എൽഡിഎഫ് അഭിമാനിക്കുന്നതിൽ അടിസ്ഥാനമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നീതി ആയോഗ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന സൂചികയിൽ ദരിദ്രർകൂടുതലുള്ള സംസ്ഥാനം ബീഹാറാണ്. ഝാർഖണ്ഡും, യുപിയുമാണ് ബീഹാറിന് പിന്നിൽ. എന്നാൽ പുതിയ ദാരിദ്ര്യസൂചികയിൽ ഇതിനെല്ലാം മാറ്റം വരും.
Comments