തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണ്. ഈ കാലഘട്ടത്തിലും അമ്മമാർക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ദയനീയ പരാജയമാണെന്ന് പറയേണ്ടി വരും.
പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് ശിശുമരണങ്ങൾ നടന്നപ്പോൾ ബിജെപി ഇത് ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അതെല്ലാം അവഗണിക്കുകയായിരുന്നു. മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നാലാമത്തെ ശിശു മരണം റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തമായത്. ഈ വർഷം ഇതുവരെ 12 കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ 11 പേരും നവജാത ശിശുക്കളാണ്.
Comments