പാലക്കാട് : എസ്ഡിപിഐ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി. സഞ്ജിത്തിന്റെ ഭാര്യയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ അദ്ധ്യക്ഷൻ കെഎം ഹരിദാസ് എന്നിവർക്കൊപ്പമാണ് പുരന്ദേശ്വരി സഞ്ജിത്തിന്റെ വീട്ടിൽ എത്തിയത്.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തിന് പൂർണ പിന്തുണ നൽകുന്നുവെന്ന് വീട് സന്ദർശിച്ച ശേഷം പുരന്ദേശ്വരി പറഞ്ഞു. കേരളത്തിലെ എസ്ഡിപിഐ- സിപിഎം കൂട്ടുകെട്ടിനെക്കുറിച്ച് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് എസ്ഡിപിഐ വലിയ പിന്തുണയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ കേരള പോലീസിന്റെ അന്വേഷണത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയുമെന്ന കാര്യത്തിൽ വിശ്വാസമില്ലെന്നും അവർ പ്രതികരിച്ചു.
കേരളത്തിൽ ആദ്യമായല്ല ആർഎസ്എസ്- ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെ സമാനമായ രീതിയിലുള്ള മൂന്ന് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിലൊന്നും യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ല. സംസ്ഥാനത്തെ ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ കൊലയ്‌ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്ന് കേരള ജനതയ്‌ക്ക് അറിയാം. ഇത്തരം സംഭവങ്ങളിൽ കൃത്യം നടത്തിയവരെ മാത്രം പിടികൂടി പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുകയാണ് സിപിഎം സർക്കാർ ചെയ്യുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയാണ് നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടത്. സഞ്ജിത്തിനെ വധിക്കാൻ ഗൂഢാലോചന നടത്തിയവരെയും ആസൂത്രകരെയും പിടികൂടണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്രമസമാധാന നില വളരെ മോശമാണ്. നിരവധി അക്രമങ്ങളും കൊലപാതകങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒന്നിൽ പോലും യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ല. സഞ്ജിത്തിന്റെ ഭാര്യയെക്കുറിച്ചും കുടുംബത്തെക്കുറിച്ച് ചിന്തിക്കാൻ സ്ത്രീ സമൂഹത്തോട് ആവശ്യപ്പെടുകയാണ്. ചെറുപ്രായത്തിൽ വിധവയാകേണ്ടി വന്ന ഒരു സ്ത്രീ. പത്ത് മാസം മാത്രം പ്രായമുള്ള കുട്ടി. ആരാണ് ഇവരെ പിന്തുണയ്‌ക്കാൻ ഉള്ളത്. കേരളത്തിൽ ഇത്തരത്തിൽ ആർഎസ്എസ് ബിജെപി നേതാക്കന്മാരുടെ നിരവധി ഭാര്യമാരാണ് ജീവിക്കുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.
Comments