കാൺപൂർ: ഒരു വിക്കറ്റ് കൂടി വീഴ്‌ത്തിയിരുന്നേൽ വിജയം ഇന്ത്യയുടെ കൈപ്പിടിയിൽ ഒതുങ്ങിയേനെ. അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നെങ്കിലും അജാസ് പട്ടേലും രചിൻ രവീന്ദ്രനും വാലറ്റമായി ഉറച്ചുനിന്നതോടെ ഇന്ത്യയ്‌ക്ക് കാൺപൂർ ടെസ്റ്റിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യക്കു ജയിക്കാൻ ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിക്കുകയായിരുന്നു.
91 പന്തിൽ നിന്നാണ് രചിൻ രവീന്ദ്രൻ പുറത്താകാതെ 18 റൺസെടുത്തത്. 30 പന്തിൽ നിന്ന് 5 റൺസെടുത്ത കൈൽ ജാമിസണും വിക്കറ്റ് നഷ്ടമാകാതെ കിവീസിനെ കാത്തു. പിന്നീട് ക്രീസിലെത്തിയ ടിം സൗത്തി എട്ട് പന്തിൽ നിന്ന് നാല് റൺസുമായി വേഗം മടങ്ങി. തുടർന്നാണ് അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ അജാസും രചിനും ഒന്നിച്ചത്. വിക്കറ്റ് കളയാതെ സൂക്ഷിച്ച് നിലയുറപ്പിച്ച അജാസ് 23 പന്തിൽ നിന്നും പുറത്താകാതെ 2 റൺസ് മാത്രമാണ് എടുത്തത്. ഇന്ത്യക്ക് വേണ്ടി ജഡേജ നാലും അശ്വിൻ മൂന്നും വിക്കറ്റുകളും നേടി.
ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 143 എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. അഞ്ചാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച കിവികൾക്ക് കാര്യമായി ചുവടുറപ്പിക്കാനായില്ല. നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. കെയ്ൻ വില്യംസണും ടോം ലാഥവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ 100 കടത്തിയത്.
രണ്ടാമിന്നിങ്‌സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാമിന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാമിന്നിങ്‌സിൽ അർദ്ധസെഞ്ചുറിയും നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ കേമൻ. ഒന്നാമിന്നിങ്‌സിൽ ഇന്ത്യ 345 റൺസാണ് നേടിയത്. ന്യൂസിലൻഡ് 296 റൺസും.
Comments