മോസ്‌കോ: കൊറോണ വകഭേദം ഒമിക്രോൺ ലോകത്ത് ഭീതി പടർത്തുന്ന സാഹചര്യത്തിൽ പുതിയ അവകാശവാദവുമായി റഷ്യൻ കൊറോണ വാക്‌സിൻ നിർമ്മാതാക്കൾ.റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനുകളായ സ്പുട്‌നിക്,സ്പുട്‌നിക് ലൈറ്റ് എന്നിവയ്‌ക്ക് ഒമിക്രോണ്‌നെ ചെറുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാക്‌സിൻ നിർമ്മാതാക്കളായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്.
ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള രീതിയിൽ വാക്‌സിന് മാറ്റങ്ങൾ വരുത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ തങ്ങളുടെ വാക്‌സിൻ ഫലപ്രദമാണെന്നും എന്നിരുന്നാലും പരിഷ്‌ക്കരിച്ച ബൂസ്റ്റർ ഡോസിനായുള്ള പഠനങ്ങൾ ആരംഭിച്ചതായും നിർമ്മാതാക്കൾ വ്യക്തമാക്കി.
വാക്‌സിന്റെ പുതിയ പതിപ്പ് 45 ദിവസത്തിനുള്ളിൽ തന്നെ വൻ തോതിലുള്ള ഉൽപാദനത്തിന് തയ്യാറാവുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കൂട്ടിച്ചേർത്തു. 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്‌നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ കിറിൽ ദിമിത്രേവ് പറഞ്ഞു.
ജനിതക വ്യതിയാനം വന്ന മറ്റ് വകഭേദങ്ങൾക്കെതിരെ ഏറ്റവും മികച്ച ഫലപ്രാപ്തി കാണിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്പുട്നിക് വിയ്‌ക്കും സ്പുട്നിക് ലൈറ്റിനും ഒമിക്രോണിനെ പ്രതിരോധിക്കനാവുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് കണക്കുകൂട്ടുന്നത്.
സമാനമായ അവകാശവാദവുമായി അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണയും ഫൈസറും ജർമനിയുടെ ബയോഎൻടെക്കും രംഗത്തെത്തിയിരുന്നു. തങ്ങളുടെ വാക്‌സിനുകൾ ഫലപ്രദമാണെന്നും മാറ്റം വരുത്തിയ പുതിയ വാക്‌സിൻ പതിപ്പ് ഉടൻ പുറത്തിറക്കുമെന്നുമാണ് കമ്പനികളുടെ അവകാശവാദം.
Comments