പാരീസ്: ഏഴാം ബാലൻ ദി ഓർ പുരസ്‌കാരം അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി സ്വന്തമാക്കി. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിൽ അർജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസ്സി പുരസ്‌കാരം ഏറ്റുവാങ്ങി. നിലവിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമന്റെ (പിഎസ്ജി) താരമായ മെസ്സിയുടെ 2020-21 വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോ മൂന്നാം സ്ഥാനം നേടി. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോവ്‌സ്‌കി തുടങ്ങീ 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. ഫ്രാൻസ് ഫുട്‌ബോൾ മാസികയാണ് പുരസ്‌കാരം നൽകുന്നത്.
ഇതിന് മുൻപ് 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസ്സി ബാലൻ ദി ഓർ പുരസ്‌കാരം നേടിയിട്ടുണ്ട്. 2020-21 വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുരസ്‌കാരം നൽകിയിരിക്കുന്നത്. മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ ബാലൻ ദി ഓർ സ്വന്തമാക്കിയ താരം മെസ്സിയാണ്. അഞ്ച് ബാലൻ ദി ഓർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തൊട്ടു പിന്നിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. കരീം ബെൻസേമ, എൻഗോളോ കാന്റെ എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.
മറ്റ് പുരസ്‌കാരങ്ങൾ,
* മികച്ച യുവതാരം: പെദ്രി – സ്‌പെയിൻ (ബാർസിലോന)
* മികച്ച സ്‌ട്രൈക്കർ: ലെവൻഡോവ്‌സ്‌കി – പോളണ്ട് (ബയൺ മ്യൂണിക്)
* മികച്ച വനിതാ താരം: അലക്‌സ്യ പ്യൂട്ടേയാസ് – സ്‌പെയിൻ (ബാർസിലോന)
* മികച്ച ഗോളി: ജിയാൻല്യൂജി ഡൊന്നരുമ്മ – ഇറ്റലി (പിഎസ്ജി)
Comments