ന്യൂഡൽഹി: കർതാർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാരയുടെ പവിത്രത കളങ്കപ്പെടുത്തുന്ന പെരുമാറ്റത്തിന് പാക് പ്രതിനിധിയെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ. വസ്ത്രബ്രാൻഡിന്റെ പരസ്യത്തിലെന്ന പോലെ കർതാർപൂർ ഗുരുദ്വാരയിൽ മോഡൽ ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇന്ത്യയിലെ സിഖ് വിശ്വാസികളിൽ ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ഇത്തരം നിന്ദ്യമായ സമീപനം ഇന്ത്യയിലും ലോകത്തെമ്പാടുമുളള സിഖ് സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഇ്ന്ത്യ പാക് പ്രതിനിധിയോട് വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുളള ഇത്തരം പ്രവൃത്തികൾ പാകിസ്താനിൽ വർദ്ധിച്ചുവരികയാണ്. മതന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളോട് പാകിസ്താനുളള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഇന്ത്യ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തുകയും കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും ഇന്ത്യ പാക് പ്രതിനിധിയോട് വ്യക്തമാക്കി. സംഭവത്തിൽ ശിരോമണി അകാലിദൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുരുദ്വാരയിൽ ഇങ്ങനെ പെരുമാറിയ മോഡൽ അവരുടെ സ്വന്തം മതത്തിന്റെ ആരാധനാലയത്തിൽ ഇതേ രീതിയിൽ പെരുമാറുമോയെന്ന് ശിരോമണി അകാലിദൾ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്ന് പാക് മോഡൽ സൗലേഹ ക്ഷമാപണം നടത്തിയിട്ടുണ്ട്. ചിത്രങ്ങൾ ഫോട്ടോഷൂട്ട് അല്ലായിരുന്നുവെന്നും അവിടെ പോയപ്പോൾ പകർത്തിയെന്ന് മാത്രമേയുളളൂവെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിശദീകരണത്തിൽ പറയുന്നു.
Comments