കോഴിക്കോട്: പുതിയാപ്പയിൽ ശരണ്യ എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ലിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തത്.
ശരണ്യയ്‌ക്ക് തീപിടിച്ചേപ്പോൾ രക്ഷിക്കുന്നതിന് പകരം ഭർത്താവ് ലിനീഷ് തീയണക്കാൻ വിസമ്മതിച്ചുവെന്നാണ് അയൽവാസിയുടെ മൊഴി. ശരണ്യയ്‌ക്ക് തീപിടിച്ച സമയത്ത് ലിനീഷ് മറ്റാരെയോ ഫോൺ ചെയ്ത് നിൽക്കുകയായിരുന്നുവെന്നാണ് മറ്റൊരു അയൽവാസി മൊഴി നൽകിയതെന്ന് പോലീസ് അറിയിച്ചു. ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
ഭർത്താവ് ശരണ്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ഉയർത്തുന്ന ആരോപണം. ശരണ്യയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയും ബന്ധുവുമായ ജാനകി, ശരണ്യ കൊല്ലപ്പെട്ട് ഒൻപത് ദിവസത്തിനുള്ളിൽ മരിച്ചിരുന്നു. ജാനകിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
Comments