കശ്മീർ: പാക് അധീന കശ്മീരിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാനിലെ സ്കർദു വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനുള്ള പാകിസ്താൻ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ് പാകിസ്താന്റെ ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിഷ്വൽ ഫ്ളൈറ്റ് നിയമപ്രകാരമായിരിക്കും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഇത് പ്രകാരം തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമായിരിക്കും വിമാനങ്ങൾ ഇവിടെ നിന്ന് സർവീസ് നടത്തുക.
സ്കർദു വിമാനത്താവളത്തിൽ പുതിയ റൺവേയും, ടെർമിനലുമുൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് 2020 ഫെബ്രുവരിയിൽ പാകിസ്താൻ വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ പറഞ്ഞിരുന്നു. പാകിസ്താന്റെ നിലപാടുകൾ ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയും പറഞ്ഞു. ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ഉറച്ച നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇപ്പോഴും അങ്ങനെയാണ്. ഇനിയും അങ്ങനെ തന്നെ തുടരും. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഒരു രീതിയിലും ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments