ലക്നൗ: യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ പോലും കഴിയില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് . ഝാൻസിയിൽ സമാജ് വാദ് പാർട്ടിയുടെ ‘വിജയ് രഥയാത്ര’യെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഉത്തർ പ്രദേശിൽ പ്രിയങ്ക വാദ്ര നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തെയും അഖിലേഷ് തള്ളി പറഞ്ഞു.കോൺഗ്രസിന്റെ മുൻ സഖ്യകക്ഷി കൂടിയാണ് അഖിലേഷിന്റെ പാർട്ടി.
പൊതുജനങ്ങൾ കോൺഗ്രസിനെ നിരസിക്കും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവർക്ക് പൂജ്യം സീറ്റുകൾ ലഭിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയെ കീറിമുറിച്ചായിരുന്നു അഖിലേഷിന്റെ പ്രസംഗം. എസ്പിയും ബിഎസ്പിയും അധികാരത്തിലിരിക്കുമ്പോൾ ജാതി മത രാഷ്ട്രീയമാണ് നിലനിർത്തിയതെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അഖിലേഷ് യാദവ് നൽകിയത്
” തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആണ് അഖിലേഷും അദ്ദേഹത്തിന്റെ പാർട്ടിയും സജീവമായത്. കഴിഞ്ഞ 5 വർഷം കോൺഗ്രസ് തെരുവിൽ പോരാടുമ്പോൾ അവർ എവിടെയായിരുന്നു? സർക്കാരിനെതിരെ സമരം ചെയ്ത് കോൺഗ്രസിന്റെ നിരവധി പ്രവർത്തകർ ജയിലിലായിരുന്നു. കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഉൾപ്പെടെ ജയിലിലായിരുന്നുവെന്നും പ്രിയങ്ക വാദ്ര വ്യക്തമാക്കി. ആ സമയത്തൊന്നും അഖിലേഷ് യാദവിനെ പൊതുസമൂഹത്തിനിടയിൽ കണ്ടില്ലെന്നും പ്രിയങ്ക പരിഹസിച്ചിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ആണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണകക്ഷിയായ ബിജെപിയെ വെല്ലുവിളിക്കാൻ നിരവധി മുന്നണികൾ യുപിയിൽ ഉയർന്നുവന്നിട്ടുണ്ട്. ചെറിയ രാഷ്ട്രീയ പാർട്ടികളുമായി മാത്രമേ സഖ്യമുണ്ടാക്കൂവെന്നും മഹാൻദൾ, എൻസിപി, എസ്ബിഎസ്പി എന്നിവരുമായി ചർച്ച നടത്തുമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. യുപിയിലും ഉത്തരാഖണ്ഡിലും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പഞ്ചാബിൽ അകാലിദളുമായി സഖ്യമുണ്ടാക്കുമെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്. തനിച്ചുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 403 സീറ്റുകളുള്ള യുപി അസംബ്ലിയിൽ 314 സീറ്റുകൾ നേടിയാണ് ബിജെപി ഭരണത്തിലിരിക്കുന്നത്
Comments