ആലപ്പുഴ: കായംകുളത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ. കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവാണ് ആദ്യം പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിൽക്കാൻ വച്ചിരുന്ന 4 കിലോ കഞ്ചാവ് കായംകുളത്തെ ലോഡ്ജിൽ നിന്ന് കണ്ടെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവാക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അൻഷാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. കൃഷ്ണപുരം സ്വദേശികളായ ബിനീഷ്, ലാലു എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ലാലുവിന്റെ പേരിലായിരുന്നു അൻഷാസ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. ഗൂഗിൾ പേയിൽ പണമിട്ടതിന് ശേഷം വളരെ ആസൂത്രിതമായി ലാലുവനെ കൊണ്ടായിരുന്നു പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. റെയ്ഡ് നടക്കുന്ന വിവരം ലഭിച്ചതോടെ ബിനീഷും ലാലുവും ഒളിവിൽപോയി. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.